പട്‌ന- ലഡാക്കിലെ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികന്‍ ജയ് കിഷോറിന്റെ പിതാവ് രാജ് കപൂര്‍ സിംഗിനെ പോലീസ് അറസ്റ്റുചെയ്തു. ഗ്രാമത്തിലെ ദളിത് വിഭാഗക്കാര്‍ നല്‍കിയ പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ വകുപ്പാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സൈനികന്റെ സ്മാരകം അയല്‍വാസികളുടെ ഫാമിലേക്കുള്ള പ്രവേശനം തടയുന്നു എന്നാണ് പരാതി.
രാജ് കപൂര്‍ സിംഗിന്റെ അറസ്റ്റിനെ തുടര്‍ന്ന് സൈനികന്റെ ഗ്രാമമായ വൈശാലിയില്‍ ആളുകള്‍ പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ആരോപിച്ചാണ് രാജ് കപൂര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്.
രാജ് കപൂര്‍ സിംഗിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് അറസ്റ്റുചെയ്തത്. വൈശാലിയില്‍നിന്ന് ഇയാളെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് ഇദ്ദേഹത്തെ മര്‍ദിച്ചെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
2020ലാണ് ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തിനിടെ ജയ് കിഷോര്‍ വീരമൃത്യു വരിച്ചത്. സര്‍ക്കാര്‍ ഭൂമി കൈയേറി സൈനികന് സ്മാരകം പണിയുകയും ഒറ്റ രാത്രികൊണ്ട് അതിന് ചുറ്റുമതിലുകള്‍ തീര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. കൈയേറ്റത്തില്‍നിന്ന് പിന്തിരിയണമെന്ന് പലതവണ നിര്‍ദേശം നല്‍കിയിരുന്നെന്നും പോലീസ് പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)