അലപ്പോ- ഭൂകമ്പത്തിൽ തകർന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങൾക്കു മുകളിൽ പന്ത്രണ്ടു ദിവസത്തിലേറെയായി കാത്തിരിക്കുന്ന വയോധിക രക്ഷാപ്രവർത്തകരുടെ നൊമ്പരമായി മാറി. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ തകർന്നടിഞ്ഞ തങ്ങളുടെ വീടിനടിയിൽ നിന്നും തന്റെ കുട്ടികളുടെയും പേരമക്കളുടെയും മൃതശരീരങ്ങൾ പുറത്തെടുക്കാൻ മണ്ണുമാന്തി യന്ത്രങ്ങളെത്തുന്നതും നോക്കി കാത്തിരിക്കുകയാണ് ഈ വൃദ്ധ മാതാവ്. പന്ത്രണ്ടു ദിവസമായി കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കു മുകളിൽ കണ്ണീരുമായി കഴിയുന്ന ഇവർ അന്തിയുറങ്ങിയതുമിവിടെത്തന്നെയാണ്. ഭൂകമ്പത്തിൽ കുടുംബാംഗങ്ങളെല്ലാം ഈ മാതാവിനു നഷ്ടമായിരുന്നു. വർഷങ്ങളായി നടന്ന ആഭ്യന്തര യുദ്ധം തകർത്തെറിഞ്ഞ സിറിയയിൽ രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും പുറത്തു നിന്നെത്തുന്ന സഹായത്തിനു വേണ്ടി കാത്തിരിക്കുകയാണ് ദുരന്തബാധിതർ.
നാലു മക്കളെയും പേരക്കുട്ടികളെയുമാണ് ഈ വൃദ്ധ മാതാവിന് നഷ്ടമായത്. എനിക്കുണ്ടായിരുന്ന എല്ലാവരും പോയി. ഞാന്‍ മാത്രം ബാക്കിയായെന്ന് അവര്‍ കണ്ണീരോടെ പറയുന്നുണ്ടായിരുന്നു. സന്നദ്ധ പ്രവര്‍ത്തകരുടെ കണ്ണ് നനയിച്ചാണ് വൃദ്ധ സഹായത്തിന് വേണ്ടി കാത്തിരിക്കുന്നത്.
തുർക്കിയിലും സിറിയയിലുമായി നാൽപതിനായിരത്തിലേറെ മനുഷ്യ ജീവനുകൾ കവരുകയും ലക്ഷക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ഭവന രഹിതരാക്കിത്തീരുകയും ചെയ്ത ഭൂകമ്പത്തിൽ സഹായഹസ്തവുമായി ഇന്ത്യയും സൗദിയുമടക്കം നിരവധി ലോക രാജ്യങ്ങളാണ് എത്തിയിട്ടുള്ളത്.