'ഇച്ചിരി തവിട്..ഇച്ചിരി തേങ്ങാപിണ്ണാക്ക്...പശുവിനെ കെട്ടിപ്പിടിക്കാനുള്ള നിര്‍ദ്ദേശത്തെ ട്രോളി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം : ഫെബ്രുവരി 14 പ്രണയ ദിനമാണ്. അന്ന് കമിതാക്കള്‍ പരസ്പരം സ്‌നേഹം കൈമാറുന്നതിന് പകരം പശുവിനെ കെട്ടിപ്പിടിക്കുന്ന  'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ  ആഹ്വാനത്തെ പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 1987 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ 'നാടോടിക്കാറ്റ് ' എന്ന ചിത്രത്തിലെ ദാസന്റെയും വിജയന്റെയും പ്രശസ്തമായ രംഗവും സംഭാഷണവും പങ്കുവെച്ചാണ് മന്ത്രി 'കൗ ഹഗ് ഡേ'യെ ട്രോളിയത്.
രാജ്യത്തുടനീളം വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്കായുള്ള  ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍, പശുവിന്റെ ഗുണങ്ങളെക്കുറിച്ചും പശു എങ്ങനെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും നട്ടെല്ലാണെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാന്‍ കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്  ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍  ബോര്‍ഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകുമെന്നും അതുകൊണ്ട് ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാമെന്നുമാണ് മൃഗ സംരക്ഷണ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News