കോഴിക്കോട് - എറണാകുളം ലോ കോളേജിൽ വച്ച് നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയതിന് പിന്നാലെ തന്റെ ദുനുഭവം ഓർത്തെടുത്ത് നടി സജിത മഠത്തിൽ. അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയിൽ നിന്നും അത്തരമൊരു അനുഭവം ഉണ്ടായത് നടി ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ആരാണ് ആ ബുദ്ധിജീവിയെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.
കുറച്ചു മുമ്പ് തമിഴ്‌നാട്ടിൽ നിന്നും വന്ന ഒരു സിനിമ ഓഫറിലെ ദുരനുഭവവും നടി സജിത മഠത്തിൽ പൊതുസമൂഹത്തോട് തുറന്നുപറഞ്ഞിരുന്നു. സിനിമയിലേക്കായി ക്ഷണിച്ച സംവിധായകൻ ഫോൺ കട്ട് ചെയ്യുന്നതിന് മുന്നെ അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ എന്നും ചോദിക്കുകയായിരുന്നു. തുടർന്ന് തനിക്കുണ്ടായ മോശം അനുഭവത്തിൽ വിളിച്ചയാളുടെ ഫോൺ നമ്പറും അവർ പരസ്യപ്പെടുത്തിയിരുന്നു. പുതിയ ദുരനുഭവത്തിലെ ബുദ്ധിജീവിയെയും നടി വെളിപ്പെടുത്തുമോ എന്ന് കാത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.
തങ്കം സിനിമയുടെ പ്രമോഷനായി എറാണാകുളം ലോ കോളേജിൽ എത്തിയ നടി അപർണക്ക് പൂ കൊടുക്കാനായി വേദിയിൽ കയറിയ വിദ്യാർത്ഥി നടിയുടെ കയ്യിൽ പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. നടി അനിഷ്ടം പ്രകടിപ്പിച്ച് രംഗത്തുവന്നതിന് പിന്നാലെ വിദ്യാർത്ഥിയെ കോളേജ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
സജിത മഠത്തിലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
'ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയിൽ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയിൽ ഒരു ഫോട്ടോ എടുത്താലോ എന്നു അയാൾ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാൻ പോലും സമയമില്ല.
തോളിൽ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങൾ തമ്മിലില്ല. പിന്നെ അന്നു മുഴുവൻ ആ അസ്വസ്ഥത എന്നെ പിന്തുടർന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീർത്തു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലുള്ള ശരികേട് നമ്മൾ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപർണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോൾ ഓർത്തത്!'