Sorry, you need to enable JavaScript to visit this website.

റിയാദിലും മദീനയിലും രണ്ടു പേര്‍ മുങ്ങിമരിച്ചു

റിയാദ് - റിയാദിലെ വാദി അല്‍ഹായിറില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാളും മദീനയില്‍ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് മറ്റൊരാളും മുങ്ങിമരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തു. അല്‍ഖസീം പ്രവിശ്യയില്‍ പെട്ട താഴ്‌വരയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ രണ്ടു പേരെ സിവില്‍ ഡിഫന്‍സ് രക്ഷിക്കുകയും ചെയ്തു.
അതിനിടെ, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴക്കിടെ കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ നഷ്ടപ്പെട്ടതായി ഉടമകള്‍ സാമൂഹികമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ ചെയ്യുന്നു. നമ്പര്‍ പ്ലേറ്റുകള്‍ വീണുകിട്ടിയതായി അറിയിച്ച് മറ്റു ചിലരും പരസ്യപ്പെടുത്തുന്നുണ്ട്. സ്‌ക്രൂ ഉപയോഗിച്ച് ഉറപ്പിക്കുന്ന നമ്പര്‍ പ്ലേറ്റുകളെ അപേക്ഷിച്ച് ഒട്ടും ടേപ്പ് ഉപയോഗിച്ച് ഉറപ്പിച്ച നമ്പര്‍ പ്ലേറ്റുകളാണ് വീണുപോകാന്‍ സാധ്യത കൂടുതലെന്ന് വര്‍ക്ക് ഷോപ്പുകളിലെ ജീവനക്കാരും ഡ്രൈവര്‍മാരും പറയുന്നു. ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ അടക്കമുള്ള നമ്പര്‍ പ്ലേറ്റുകളുടെ ഭംഗി നിലനിര്‍ത്താന്‍ ശ്രമിച്ച് ചിലര്‍ കാറുകളുടെ മുന്‍വശത്തും പിന്‍ഭാഗത്തുമുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഒട്ടും ടേപ്പുകള്‍ ഉപയോഗിച്ച് ഉറപ്പിക്കാനാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. നമ്പര്‍ പ്ലേറ്റുകള്‍ തുളച്ച് സ്‌ക്രൂ ഉപയോഗിച്ച് ഉറപ്പിക്കുന്നത് നമ്പര്‍ പ്ലേറ്റുകളുടെ ഭംഗി നഷ്ടപ്പെടുത്തുമെന്ന് ഇവര്‍ കരുതുന്നു.
പ്രാദേശിക വിപണിയിലും കാര്‍ ആക്‌സസറീസ് കടകളിലും വില്‍പനക്കുള്ള ഭൂരിഭാഗം ഒട്ടും ടേപ്പുകളും വെള്ളത്തെ പ്രതിരോധിക്കുന്നവയല്ല. മഴവെള്ളം തട്ടുന്നതോടെ ടേപ്പുകളിലെ പശ ഭാഗികമായോ പൂര്‍ണമായോ നശിക്കുകയും നമ്പര്‍ പ്ലേറ്റുകള്‍ വീണുപോവുകയും ചെയ്യും. നമ്പര്‍ പ്ലേറ്റുകള്‍ ഉറപ്പിക്കാനുള്ള ഒട്ടും ടേപ്പുകള്‍ക്ക് പ്രാദേശിക വിപണിയില്‍ വലിയ പ്രചാരമാണുണ്ടായിരുന്നത്. എന്നാല്‍ അടുത്തിടെ കനത്ത മഴ പെയ്തതോടെ ഇവയിലുള്ള വിശ്വാസം ഉപയോക്താക്കള്‍ക്ക് നഷ്ടപ്പെട്ടു. വീണുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ സ്‌ക്രൂകള്‍ ഉപയോഗിച്ച് നന്നായി ഉറപ്പിക്കണമെന്ന് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരും ഡ്രൈവര്‍മാരും പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News