Sorry, you need to enable JavaScript to visit this website.

ഗവര്‍ണ്ണറെ ഗെറ്റൗട്ട് അടിച്ച് ഭരണപക്ഷം, തെരുവിലും സോഷ്യല്‍ മീഡിയയിലും പോസ്റ്റര്‍ യുദ്ധം

ചെന്നൈ :  കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാറും ഗവര്‍ണ്ണറും തമ്മില്‍ നടക്കുന്ന ഏറ്റമുട്ടലിന് സമാനമാണ് തമിഴ് നാട്ടിലെയും സ്ഥിതി. അവിടെ സ്റ്റാലിന്റെ സര്‍ക്കാറും ഗവര്‍ണ്ണര്‍ ആര്‍.എന്‍ രവിയും തമ്മില്‍ കഴിഞ്ഞ കുറച്ച് കാലമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെയാണ് ഇരുപക്ഷവും മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈ നഗരത്തില്‍ 'ഗെറ്റ് ഔട്ട് രവി' എന്നെഴുതിയ ബാനറുകള്‍ ഡി എം കെ പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.മുഖ്യമന്ത്രി സ്റ്റാലിന്റെ ചിത്രവും ബാനറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊങ്കല്‍ വിരുന്നിന്റെ ക്ഷണക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മുദ്ര ഗവര്‍ണര്‍ പതിച്ചില്ല. പകരം കത്തില്‍ അദ്ദേഹം സ്വയം അഭിസംബോധന ചെയ്യുന്നത് 'തമിഴക ഗവര്‍ണര്‍' എന്നാണ്. തമിഴ്‌നാടിന് പകരം തമിഴകം എന്ന പേര് ഉപയോഗിക്കണമെന്ന ഗവര്‍ണറുടെ അഭിപ്രായം വിവാദമായിരുന്നു. ഇതേച്ചൊല്ലി ഇന്നലെ ഭരണ കക്ഷി അംഗങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. getoutravi ഹാഷ്ടാഗ് ട്വിറ്ററടക്കം സമൂഹ മാധ്യമങ്ങളിലും ഡി എം കെ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇന്നലെ തമിഴ്‌നാട് നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങിപ്പോയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. പ്രസംഗം പൂര്‍ണമായി വായിക്കാത്തതിനെതിരെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയപ്പോഴായിരുന്നു ഗവര്‍ണറുടെ ഇറങ്ങിപ്പോക്ക്.
മേശപ്പുറത്ത് വച്ച നയപ്രഖ്യാപന പ്രസംഗം പൂര്‍ണരൂപത്തില്‍ തന്നെ രേഖകളില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി  പ്രമേയവും അവതരിപ്പിച്ചു. പ്രസംഗം പൂര്‍ണമായി വായിക്കാത്ത ഗവര്‍ണറുടെ നടപടി സര്‍ക്കാര്‍ നയത്തിനും സഭാ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രമേയം പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം എന്ന് മനസ്സിലായതോടെ ഗവര്‍ണര്‍ ആര്‍എന്‍ രവി  നടപടിക്രമങ്ങള്‍ അവസാനിക്കും മുമ്പ് ധൃതിയില്‍ സഭ വിട്ടിറങ്ങി.
രാവിലെ നയ പ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോള്‍ മുതല്‍ ഭരണമുന്നണി ബെഞ്ചുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. ഗവര്‍ണര്‍ വിഭജനത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്നുവെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ അടക്കമുള്ള ഭരണ സഖ്യത്തിലെ കക്ഷികളുടെ സഭ ബഹിഷ്‌കരണം. ഡിഎംകെ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയതിന് ശേഷം സഭയില്‍ തുടരുകയായിരുന്നു.

 

 

Latest News