Sorry, you need to enable JavaScript to visit this website.

വന്ദേമാതരത്തോടും പൗരന്മാര്‍ ആദരവ് കാണിക്കണമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

ന്യൂദല്‍ഹി- ദേശീയഗാനമായ ജനഗണമനയ്ക്ക് തത്തുല്യമാണ് വന്ദേമാതരമെന്നും രണ്ട് ഗാനങ്ങളോടും പൗരന്മാര്‍ തുല്യ ആദരവ് കാണിക്കണമെന്നും ദല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയഗീതത്തിനും ദേശീയഗാനത്തിനും തുല്യപദവിയാണെങ്കിലും ദേശീയഗാനത്തിന്റേതു പോലെ വന്ദേമാതരം ആലപിക്കുന്നതിനോ അവതരിപ്പിക്കുന്നതിനോ പ്രത്യേക നിബന്ധനകളോ ഔദ്യോഗിക നിര്‍ദേശങ്ങളോ നിലവിലില്ലെന്നും ജനങ്ങള്‍ക്കിടയില്‍ വന്ദേമാതരത്തിനും അതിന്റേതായ പവിത്രതയും വൈകാരികതയും നിലനില്‍ക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.

ജനഗണമനയ്ക്ക് തത്തുല്യമായ പരിഗണനയും പദവിയും വന്ദേമാതരത്തിനും ലഭിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാദ്ധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.
വന്ദേമാതരത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വിഷയം നേരത്തെ സുപ്രീം കോടതിയുടെ മുമ്പിലെത്തിയിരുന്നെങ്കിലും ഭരണഘടനയില്‍ ദേശീയഗീതത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി കൂടുതല്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

ദേശീയഗാനത്തോടൊപ്പം ദേശീയഗീതവും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആലപിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയഗീതത്തിന് ചരിത്രപരമായ പ്രസക്തിയുണ്ടെന്നും അതിനാല്‍ ദേശീയഗാനത്തോടൊപ്പം അര്‍ഹമായ സ്ഥാനം ദേശീയഗീതത്തിനും നല്‍ണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

 

Latest News