നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ മൂന്നു പാദങ്ങളിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതി 20 ശതമാനം വളർച്ച കൈവരിച്ചതായി സ്‌പൈസസ് ബോർഡ്. ഏപ്രിൽ മുതൽ ഡിസംബർ വരെ 13,167.89 കോടി രൂപ വിലമതിക്കുന്ന 7,97,145 ടൺ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെന്നറിയപ്പെടുന്ന ചെറിയ ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി, കടുക്, അയമോദകം, ശതകുപ്പ, കസ്‌കസ് എന്നിവയുടെ കയറ്റുമതിയിൽ അളവിലും മൂല്യത്തിലുമുണ്ടായ വർധനയാണ് ഈ നേട്ടം കൈവരിക്കാൻ സഹായകമായതെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് അറിയിച്ചു.
മൂല്യവർധിത ഉത്പന്നങ്ങളായ സുഗന്ധവ്യഞ്ജന എണ്ണ, ലേപനങ്ങൾ, കറിപ്പൊടി, പുതിന ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി അളവിലും ഗണ്യമായ വർധനയുണ്ടായി. അതേസമയം മുളക്, മല്ലി, പെരുംജീരകം, ജാതിക്ക, ചോളം എന്നിവയുടെ മൂല്യത്തിലായിരുന്നു വർധനയെന്ന് ചെയർമാൻ പറഞ്ഞു.
അളവിലും മൂല്യത്തിലും ഏറ്റവുമധികം വളർച്ച കൈവരിച്ചത് ചെറിയ ഏലമാണ്. 456.01 കോടി രൂപ വിലമതിക്കുന്ന 4,180 ടൺ ചെറിയ ഏലം കയറ്റുമതി ഈ കാലയളവിലുണ്ടായി. അളവിൽ 44 ശതമാനത്തിന്റെയും മൂല്യത്തിൽ 53 ശതമാനത്തിന്റെയും വർധനയാണ് ഏലത്തിനുണ്ടായത്.
ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ ഉത്പന്നമാണ് ജീരകം. മുൻ വർഷത്തെ അളവായ 91,024 ടണ്ണിൽ നിന്ന് 1,04,260 ടണ്ണായും മൂല്യം 1480.79 കോടിയിൽനിന്ന് 1761.70 കോടിയായും വളർച്ച രേഖപ്പെടുത്തി. 3,53,400 ടൺ മുളക് കയറ്റുമതി ചെയത് 3241.83 കോടി രൂപ നേടി.
മൂല്യവർധിത ഉൽപന്നങ്ങളിൽ കറിപ്പൊടി, പേസ്റ്റ് എന്നിവയുടെ അളവിൽ ഒൻപതു ശതമാനവും മൂല്യത്തിൽ 10 ശതമാനവും വർധനയുണ്ടായി. 517.52 കോടി വില മതിക്കുന്ന 25,200 ടൺ മൂല്യവർധിത ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. നടപ്പു വർഷത്തിൽ 1873.22 കോടി രൂപ വിലവരുന്ന 12,700 ടൺ സുഗന്ധവ്യഞ്ജന എണ്ണയും ലേപനങ്ങളും കയറ്റുമതി ചെയ്തു.