Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി മോഹമില്ല, പ്രതിപക്ഷ ഐക്യം ലക്ഷ്യം-നിതീഷ് കുമാർ

ന്യൂദൽഹി- തനിക്ക് പ്രധാനമന്ത്രി പദത്തിന് വേണ്ടിയുള്ള മോഹമില്ലെന്ന് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു) നേതാവുമായ നിതീഷ് കുമാർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ദൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിതീഷ് കുമാർ ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. ബിഹാറിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിട്ട് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി), കോൺഗ്രസ് എന്നിവരുമായി മഹാസഖ്യം രൂപീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നിതീഷ് കുമാർ.
'പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്താനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് എന്റെ ശ്രമം. എന്നെ തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ എനിക്ക് ഉദ്ദേശ്യമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. 
മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ നിതീഷ് കുമാർ, പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) ശരദ് പവാർ, ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) കൺവീനറുമായ അരവിന്ദ് കെജ്രിവാൾ, എച്ച്.ഡി. കുമാരസ്വാമി, ജനതാദൾ സെക്കുലർ (ജെ.ഡി.എസ്) തലവൻ. സമാജ്വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്, ഇടത് പാർട്ടി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ ലല്ലൻ സിംഗ്, ബിഹാർ മന്ത്രിമാരായ സഞ്ജയ് ഝാ, അശോക് ചൗധരി എന്നിവരും നിതീഷ് കുമാറിനെ അനുഗമിക്കുന്നുണ്ട്.

Latest News