Sorry, you need to enable JavaScript to visit this website.

എട്ട് വര്‍ഷമായി ഒരു ബംഗാളിയെയും മന്ത്രിയാക്കിയില്ല- ബി.ജെ.പിയെ കുത്തി ബാബുല്‍ സുപ്രിയോ

കൊല്‍ക്കൊത്ത- പശ്ചിമ ബംഗാള്‍ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ബാബുല്‍ സുപ്രിയോ തന്റെ പഴയ പാര്‍ട്ടിയായ ബി.ജെ.പിയെ കുത്തിനോവിച്ചു. എട്ട് വര്‍ഷമായി ഒരു ബംഗാളിയെയും ക്യാബിനറ്റ് മന്ത്രിയായി ബി.ജെ.പിയെ നിയോഗിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ മോഡി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സുപ്രിയോ, 2021 സെപ്റ്റംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഏപ്രിലില്‍ ടി.എം.സിയില്‍നിന്ന് പ്രശസ്തമായ ബാലിഗഞ്ച് മണ്ഡലം അദ്ദേഹം വിജയിച്ചിരുന്നു.
എന്തുകൊണ്ടാണ് ബംഗാളിക്ക് ദല്‍ഹിയില്‍ ക്യാബിനറ്റ് മന്ത്രിയാകാന്‍ കഴിയാത്തത്? എനിക്ക് ഒരു അംഗീകാരവും ആവശ്യമില്ല. ഞാന്‍ രണ്ട് തവണ അസന്‍സോളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടതാണ്-  സുപ്രിയോ പറഞ്ഞു.
'നിങ്ങള്‍ക്ക് എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രിസഭയുണ്ട്. ബംഗാളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 18 എം.പിമാരുണ്ട്. ബംഗാളില്‍ നിന്ന് ഒരു മുഴുസമയ മന്ത്രിയെ കിട്ടാത്ത വിധം ബംഗാളികള്‍ കഴിവില്ലാത്തവരാണെന്ന് നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ടാണ്? '
'ഉത്തരവാദിത്തത്തോടെ ദീദി എനിക്ക് തന്നതാണ്. ഇന്ന് ഞാന്‍ അവരുടെ കാലില്‍ തൊട്ടു. എന്റെ രണ്ടാം ഇന്നിംഗ്‌സ് ആദ്യ ഇന്നിംഗ്‌സിനേക്കാള്‍ തിളക്കമാര്‍ന്നതായിരിക്കും- സുപ്രിയോ പറഞ്ഞു.

 

 

Latest News