കൊൽക്കത്ത- ബംഗാളി നടിയും മോഡലുമായ ബിദിഷ ഡി മജുംദാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ നാഗർബസാറിൽ ഫ്‌ലാറ്റിൽ മാതാപിതാക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു 21 കാരിയായ നടി. കഴിഞ്ഞ നാല് മാസമായി ഇവർ ഈ ഫ്‌ലാറ്റിൽ താമസിക്കുന്നു. ബുധനാഴ്ച വൈകുന്നേരം നടിയുടെ മൃതദേഹം ഫ്‌ലാറ്റിൽ നിന്നും കണ്ടെടുക്കുകയിരുന്നു.
സംഭവമറിഞ്ഞ് പോലീസ് നടിയുടെ ഫഌറ്റിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ശരീരം കണ്ടെത്തിയത്.
നടിയുടെ മരണത്തിൽ ബരാക്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ബിദിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആർജി ആശുപത്രിയിലേക്ക് അയച്ചിരിയ്ക്കുകയാണ്. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആത്മഹത്യ സംബന്ധിച്ച് പോലീസ് സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മരണപ്പെട്ട മോഡലിന് അനുഭവ് ബേര എന്നൊരു കാമുകൻ ഉണ്ടായിരുന്നുതായും ബിദിഷ ഈ ബന്ധത്തിന്റെ പേരിൽ വളരെക്കാലമായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും നടിയുടെ അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കി. ബിദിഷയുടെ ആകസ്മിക മരണം ആരാധകരെ ഏറെ ദുഖത്തിലാഴ്ത്തിയിരിയ്ക്കുകയാണ്. മോഡലിംഗ് ലോകത്തെ അറിയപ്പെടുന്ന മുഖമായിരുന്നു ബിദിഷ.