Sorry, you need to enable JavaScript to visit this website.

പുതുമുഖ നടിമാരെ കാഴ്ചവച്ച്  വിജയ് ബാബു സമ്പന്നരെ സ്വാധിനിച്ചു

കൊച്ചി- പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബു സിനിമ നിര്‍മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പോലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ചു സിനിമാ നിര്‍മാണത്തിനു പ്രേരിപ്പിക്കാന്‍ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
വിനോദചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതില്‍ വിജയ് ബാബു സാമ്പത്തിക വെട്ടിപ്പു നടത്തിയതായി പരാതിയുണ്ടായിരുന്നു. എന്നാല്‍ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീടു വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായതോടെ വിജയ് ബാബുവിനെതിരെ തെളിവു നല്‍കിയില്ല. ഇതോടെ വിനോദചാനലിന്റെ അധികാരികള്‍ സാമ്പത്തിക വഞ്ചനക്കുറ്റം ചുമത്തി നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നു.
നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുന്‍പു കൂട്ടാളിയായ സംരംഭകനെ പോലീസ് ചോദ്യം ചെയ്യും. പരാതി നല്‍കിയ പുതുമുഖ നടിയെയും പരാതി പറയാന്‍ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്‌മെയില്‍ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഈ സംരംഭകന്റെ ഫോണ്‍ വിളികള്‍ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പോലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടിസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
 

Latest News