Sorry, you need to enable JavaScript to visit this website.

നിമിഷ പ്രിയയുടെ വധശിക്ഷ; യെമന്‍ പൗരന്റെ ബന്ധുക്കളെ കാണാന്‍ ഇന്ത്യന്‍ സംഘത്തിന് യാത്രാനുമതി നല്‍കും

ന്യൂദല്‍ഹി- യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയക്ക് യെമന്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ദല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ബെഞ്ച് മുമ്പാകെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി ദിയാധനം സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് ഇന്ത്യന്‍ സംഘത്തിന് യാത്രാനുമതി നല്‍കുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സേവ് നിമിഷ പ്രയ ഇന്റര്‍നാഷണല്‍ ആക്്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയിന്മേലാണ് കേന്ദ്രസര്‍ക്കാര്‍  നിലപാട് അറിയിച്ചത്.

2017 ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നഴ്‌സായിരുന്ന നിമഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ ഹരജി യെമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു.
അപ്പീല്‍ കോടതി വിധിക്കെതിരെ യെമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയക്ക് അവകാശമുണ്ട്.
സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ യെമനിലേക്ക് പോകുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. ഇതുകാരണം നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്കോ, അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യെമനിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ യാത്ര വിലക്കില്‍ ഇളവ് അനുവദിച്ച് ഇന്ത്യന്‍ സംഘത്തിന് യാത്ര അനുമതി നല്‍കുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടുകള്‍ രേഖപ്പെടുത്തി  ആക്്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.
സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്്ഷന്‍ കൗണ്‍സിലിന് വേണ്ടി അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ അനുരാഗ് അലുവാലിയയും ഹാജരായി.

 

Latest News