Sorry, you need to enable JavaScript to visit this website.

ശമ്പളം ചോദിച്ചതിന് ആദിത്യനാഥിന്റെ ഹെല്‍പ് ലൈന്‍ വനിതാ ജീവനക്കാര്‍ക്ക് മര്‍ദനം

ലഖ്‌നൗ- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  ഹെല്‍പ് ലൈനിലെ വനിതാ ജീവനക്കാര്‍ക്ക് ശമ്പളം വൈകിയത് ചോദ്യം ചെയ്തതിന് മര്‍ദനം. കരാര്‍ ജീവനക്കാരായ ഇവര്‍ക്ക് നാലുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുടങ്ങിയ ശമ്പളം ചോദിച്ച വനിതാ ജീവനക്കാരെ ചര്‍ച്ചക്കെന്ന പേരില്‍ വിളിച്ചു വരുത്തി മുറിയിലിടച്ചിടുകയായിരുന്നു. മുറിക്കകത്തിട്ട് ഇവരെ മര്‍ദിച്ചുവെന്നാണ് ആരോപണം. വിഭൂതി ഖണ്ഡിലെ സൈബര്‍ ടവര്‍ ഓഫീസിലാണ് സംഭവം.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര കോള്‍ സെന്ററിലെ ജീവനക്കാരാണ് മര്‍ദനത്തിരയായത്. ഇവരെ ഓഫീസില്‍ പഞ്ച് ചെയ്യാന്‍ അനുവദിച്ചിരുന്നില്ലെന്നും പകരം മാസങ്ങളായി പേപ്പറില്‍ അറ്റന്‍ഡന്‍സ് എഴുതുകയാണ് ചെയ്തിരുന്നതെന്നും ആരോപണമുണ്ട്. 
വെള്ളിയാഴ്ച സമരത്തെ തുടര്‍ന്ന് മുറിയിലടച്ചിട്ട വനിതാ ജീവനക്കാരില്‍ ഏഴു പേര്‍ അവശരായി കുഴഞ്ഞു വീണതിനെ തുടര്‍ന്ന്് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തടവിലാക്കപ്പെട്ട ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. നൂറോളം ജീവനക്കാരെ തടവിലിട്ട് പൂട്ടിയിരിക്കുകയാണെന്നും ചിലര്‍ വിഷം കഴിച്ചിട്ടിട്ടുണ്ടെന്നുമറിയിച്ചാണ് ഒരു വനിതാ ജീവനക്കാരി സ്‌റ്റേഷനിലേക്ക് വിളിച്ചതെന്ന് വിഭൂതിഖണ്ഡ് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സത്യേന്ദ്ര കുമാര്‍ റായ് പറയുന്നു. അവശാരയവരെ ഉടന്‍ തന്നെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു. ഇവരെ പൂട്ടിയിട്ട ഓഫീസിനകത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
 

Latest News