ന്യൂദൽഹി- കർഷകർ ഉൾപ്പെടെ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുർ ഖേരി സംഭവത്തിൽ യു.പി പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് സുപ്രീം കോടതി. 68 സാക്ഷികളുടെ മൊഴികളും റിപ്പോർട്ടിൽ ഇല്ലെന്നും ഫോറൻസിക് റിപ്പോർട്ട് വേഗത്തിലാക്കണമെന്ന നിർദ്ദേശം പാലിച്ചില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി. പ്രതീക്ഷിച്ചതുപോലെയല്ല അന്വേഷണം നീങ്ങുന്നത്. മാധ്യമ പ്രവർത്തകനും ബി.ജെ.പി പ്രവർത്തകനും മരിച്ചത് പ്രത്യേകം അന്വേഷിക്കണം. ഇത് കർഷകരുടെ മരണവുമായി ബന്ധപ്പെടുത്തരുത്. മൂന്നു കേസുകളും പ്രത്യേകം അന്വേഷിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്നും വ്യക്തമാക്കിയ സുപ്രീം കോടതി കേസന്വേഷണം മുൻ ഹൈക്കോടതി ജഡ്ജി നിരീക്ഷിക്കട്ടെ എന്നും നിർദ്ദേശിച്ചു.