ന്യൂദൽഹി- വൈക്കം സ്വദേശി ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്ത് കൊല്ലം സ്വദേശി ഷെഫിൻ ജഹാൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് സ്വതന്ത്രയാക്കിയതിന് ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 27-നാണ് സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്ക് ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തിയിരുന്നു.
ഹാദിയയുമായുളള വിവാഹം റദ്ദുചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ മുന്നിലുളളത്. എന്‍ഐഎ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും പരിഗണനയ്ക്ക് വരും. ഷെഫിന്‍ ജഹാനു ഭീകരബന്ധമുണ്ടെന്നാണു സ്ഥാപിക്കാനാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍ ശ്രമിക്കുന്നത്.