തിരുവനന്തപുരം- കോൺഗ്രസുമായി ബന്ധം ആവശ്യമില്ലെന്ന പ്രകാശ് കാരാട്ട് ലൈനിന് പാർട്ടി കേന്ദ്രകമ്മിറ്റി അംഗീകാരം നൽകിയത് സി.പി.എം നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തത്തിന്റെ മുന്നോടിയാണെന്ന് സി.എം.പി നേതാവ് സി.പി ജോൺ. ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസുമായി സഖ്യമാകാമെന്ന് വാദിക്കുന്ന യെച്ചൂരിക്ക് എട്ടു സംസ്ഥാനങ്ങളുടെ പിന്തുണയുണ്ട്. പശ്ചിമബംഗാൾ, ത്രിപുര എന്നിവയടക്കമുള്ള എട്ടു സംസ്ഥാനങ്ങളാണ് യെച്ചൂരിയെ പിന്തുണക്കുന്നത്. എന്നാൽ കേരളത്തിന്റെ പിന്തുണ കാരാട്ടിനാണ്.. ബംഗാളും ത്രിപുരയും ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കിയാണ് കോൺഗ്രസുമായി സഖ്യം വേണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ അത് അംഗീകരിക്കാൻ കേരളത്തിനും കാരാട്ടിനും സാധിക്കുന്നില്ല. മാത്രമല്ല, ദുർബലനായ ജനറൽ സെക്രട്ടറിയെന്ന നിലയിലാണ് യെച്ചൂരി മുന്നോട്ടുപോകുന്നത്. ചരിത്രത്തിലില്ലാത്ത വിധമുള്ള പ്രതിസന്ധിയിലൂടെയാണ് സി.പി.എം കടന്നുപോകുന്നത്. കോൺഗ്രസുമായി സഖ്യം ആവശ്യമില്ലെന്ന നിലപാട് ബി.ജെ.പിയെ സഹായിക്കാനാണ്. ഏപ്രിലിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ ഇതിന്റെ പ്രതിഫലനമുണ്ടായേക്കാമെന്നും യെച്ചൂരിക്ക് തുടർന്നു പോകാനുള്ള സാധ്യതയില്ലെന്നും സി.പി ജോൺ വ്യക്തമാക്കി.