മുംബൈ- അശ്ലീല വീഡിയോ നിർമാണ കേസിൽ അറസ്റ്റിലായ ബിസിനസുകാരൻ രാജ് കുന്ദ്രയോട് ചൊടിച്ച് ഭാര്യയും ബോളിവുഡ് താരവുമായ ശിൽപ ഷെട്ടി. ശിൽപ ഷെട്ടിയുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘം താരത്തിന്റെ വീട്ടിലെത്തിയത്. പോൺ വീഡിയോ നിർമാണ കേസിൽ പ്രതിയായ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയും അന്വേഷണസംഘത്തിനൊപ്പം ഉണ്ടായിരുന്നു. ശിൽപ്പയുടെ വീട്ടിലെത്തിയ അന്വേഷണസംഘം ഏകദേശം ആറ് മണിക്കൂർ അവിടെ തുടർന്നു. ശിൽപ ഷെട്ടിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. ഈ സമയത്ത് രാജ് കുന്ദ്രയും ശിൽപ്പയ്‌ക്കൊപ്പമുണ്ടായിരുന്നു. അന്വേഷണസംഘത്തോടൊപ്പം വീട്ടിലെത്തിയ ഭർത്താവ് രാജ് കുന്ദ്രയോട് ശിൽപ ദേഷ്യപ്പെട്ടു. വളരെ വൈകാരികമായാണ് ശിൽപ ഭർത്താവിനോട് പ്രതികരിച്ചതെന്നാണ് റിപ്പോർട്ട്. കുടുംബത്തെ മോശമായി ചിത്രീകരിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുപോയത് ശരിയായില്ലെന്ന് ശിൽപ പറഞ്ഞു. ഭർത്താവിനെ ന്യായീകരിക്കുംവിധമാണ് ശിൽപ അന്വേഷണസംഘത്തിനു മൊഴി നൽകിയത്. തന്റെ ഭർത്താവ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് ശിൽപ ഷെട്ടി പറയുന്നത്. തന്റെ ഭർത്താവ് ചെയ്തത് നീലച്ചിത്ര നിർമാണമല്ലെന്നും വെറും കാമകല (ഇറോട്ടിക്ക്) മാത്രമാണെന്നുമാണ് ശിൽപ പോലീസിനോട് പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. തനിക്ക് ഇതൊന്നുമായി യാതൊരു ബന്ധവുമില്ലെന്നും ശിൽപ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. രാജ് കുന്ദ്രയുടെ 'ഹോട്ട്‌ഷോട്ട്‌സ്' ആപ്പിലോ നീലച്ചിത്ര നിർമാണത്തിലോ താൻ ഇടപെട്ടിട്ടില്ലെന്നും ശിൽപ ഷെട്ടി പറഞ്ഞു. ഹോട്ട്‌ഷോട്ട്‌സ് ആപ്പിലെ യഥാർഥ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. മറ്റ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെയും വെബ് സീരിസുകളിലെയും ഉള്ളടക്കങ്ങൾ കൂടുതൽ അശ്ലീലസ്വഭാവമുള്ളതാണെന്നും ശിൽപ സമ്മതിച്ചതായാണ് വിവരം.