മുംബൈ- ദീപിക പദുക്കോൺ നായികയായെത്തുന്ന വിവാദ പത്മാവതി സിനിമ ഈ മാസം 25ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. ചില രംഗങ്ങൾ ഒഴിവാക്കിയാൽ സിനിമക്ക് സർട്ടിഫിക്കറ്റ് നൽകാമെന്ന് നേരത്തെ സെൻസർ ബോർഡ് അറിയിച്ചിരുന്നു. നിബന്ധന സിനിമയുടെ അണിയറ പ്രവർത്തകർ അംഗീകരിച്ചുവെന്നാണ് സൂചന.
എന്നാല്‍ സിനിമയുടെ റിലീസ് സംബന്ധിച്ച് പ്രതികരിക്കാൻ സംവിധായകന്‍ സഞ്ജയ് ലീല ബൻസാലിയോ നിർമാതാക്കളായ വിയാകോം 18 പിക്ചേഴ്സോ തയാറായിട്ടില്ല. പത്മാവതി തിയേറ്ററുകളിലെത്തുന്നതിനാൽ ജനുവരി 25ന് പുറത്തിറങ്ങാനുള്ള ചില ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് മാറ്റിയതായി മുംബൈ മിറർ റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം, ഭേദഗതികളോടെ സിനിമയുടെ റിലീസ് അനുവദിക്കാനുള്ള തീരുമാനത്തിനെതിരേയും പത്മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്പുത് കർണിസേന രംഗത്തു വന്നിട്ടുണ്ട്. സിനിമയുടെ റിലീസ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സെൻസർ ബോർഡും ബി.ജെ.പി സർക്കാറും മാത്രമായിരിക്കും ഉത്തരവാദികളെന്നുമാണ് അവർ നല്‍കുന്ന മുന്നറിയിപ്പ്.