മൈഥിലി ഷേണായ് വിവിധ ഭാഷകളിലെ മനോഹരങ്ങളായ ഗാനങ്ങളാപലിച്ച് ഖത്തറിലെ സഹൃദയ മനസ്സുകൾ കീഴടക്കിയ കലാകാരിയാണ്. ഭവൻസ് പബ്ലിക് സ്‌കൂളിലെ പത്താം തരം വിദ്യാർഥിനിയായ മൈഥിലിക്ക് സംഗീതം ജീവനാണ്. അതുകൊണ്ട് തന്നെ പാട്ടുപാടാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. കുറഞ്ഞ കാലംകൊണ്ട് നൂറോളം വ്യത്യസ്ത വേദികളിൽ പാടാൻ ഈ കൊച്ചു കലാകാരി സമയം കണ്ടെത്തിയെന്നത് സംഗീതത്തോടുള്ള ഈ കുടുംബത്തിന്റെ പ്രതിബദ്ധതയുടെ കൂടി ഭാഗമാണ്. പിതാവ് പ്രവീൺ നന്നായി പാടും, അമ്മ അമ്പിളി നല്ല ഒരു ആസ്വാദകയും. അനുജത്തി മാളവികയും മൈഥിലിയുടെ വഴിയിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടിൽ ഒഴിവ് സമയങ്ങൾ മുഴുവൻ സംഗീത സാന്ദ്രമാണ്.
കൊച്ചുനാളിലെ പാട്ടുപാടാനും കേൾക്കാനും മൈഥിലിക്ക് വലിയ താൽപര്യമായിരുന്നു. ബന്ധുവായ കൃഷ്ണകുമാർ പൈ ആണ് മൈഥിലിയുടെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ് പ്രോൽസാഹിപ്പിച്ചത്. ഒന്നാം ക്ളാസ് മുതലേ സ്‌കൂളിലെ വിവിധ സംഗീത പരിപാടികളിൽ പങ്കെടുത്ത് സമ്മാനം നേടാൻ തുടങ്ങിയതോടെ ആവേശംകൂടി. സ്‌കൂളിലെ അധ്യാപകരാണ് തന്റെ ഏറ്റവും വലിയ ശക്തി. അവരുടെ പ്രോൽസാഹനവും പിന്തുണയുമാണ് പാടാൻ ഊർജം നൽകുന്നത്.
മൈഥിലിയുടെ പാട്ടുജീവിതത്തിൽ പാട്ടുപഠിക്കുവാൻ പ്രോൽസാഹിപ്പിച്ച സ്‌കൂളിലെ സംഗീത അധ്യാപകൻ ബിഥുൽ ത്യാഗരാജന്റെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന് കീഴിൽ ഇപ്പോഴും കർണാടിക് മ്യൂസിക് പഠിക്കുന്നുണ്ട്.
ആറാം ക്ലാസ് മുതൽ പൊതുവേദികളിൽ പാടുന്ന മൈഥിലി മലയാളം, ഹിന്ദി, തമിഴ് പാട്ടുകളൊക്കെ മനോഹരമായി പാടും. മാപ്പിളപ്പാട്ടും നാടൻ പാട്ടുമൊക്കെ ഒരു പോലെ വഴങ്ങുന്ന മൈഥിലി മൂന്ന് തവണ സ്‌കൂളിലെ കലാതിലകമായിരുന്നു. രണ്ട് തവണ പൂർവവിദ്യാർഥി സംഘടനാ കൂട്ടായ്മയായ കാക് ഫെസ്റ്റിവലിലും കലാതിലകമായിരുന്നു. ഡോ. സൂസ ടിമ സൂസന് കീഴിൽ നൃത്തമഭ്യസിക്കുന്ന മൈഥിലി ഒരു നല്ല നർത്തകി കൂടിയാണ്.
ദോഹയിലെ പാട്ടുകാർ എന്ന പരിപാടിയിൽ ദുൽഖർ സൽമാനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായി. തിരുമുറ്റം നടത്തിയ അൺ പ്ലഗ് കോംപറ്റീഷനിൽ ഒന്നാം സമ്മാനം നേടിയതും മൈഥിലിയിലെ കലാകാരിക്ക് ലഭിച്ച വലിയ അംഗീകാരമാണ്.
ജി. വേണുഗോപാൽ, ജാസി ഗിഫ്റ്റ്, സ്റ്റീഫൻ ദേവസ്യ, വയലാർ ശരത് ചന്ദ്രവർമ എന്നിവരോടൊപ്പം വേദിപങ്കിടുവാൻ അവസരം ലഭിച്ചതും സംഗീതവഴിയിലെ ഭാഗ്യമായാണ് ഈ കൊച്ചുകലാകാരി കണക്കാക്കുന്നത്. ദോഹയിലെ കലാരംഗത്തുള്ള നിരവധി സഹൃദയരുടെ പ്രോൽസാഹനവും പിന്തുണയും നേടുവാൻ മൈഥിലിക്ക് കഴിഞ്ഞിട്ടുണ്ട്. ദോഹ വേവ്സ് ചെയർമാൻ മുഹമ്മദ് ത്വയ്യിബ്, കുടുംബ സുഹൃത്ത് ബിമൽ, കോഴിക്കോട് ഗഫൂർ, അൻവർ ബാബു, സ്‌കൂളിലെ അധ്യാപകർ എന്നിവരെ ഏറെ നന്ദിയോടെയാണ് മൈഥിലി അനുസ്മരിക്കുന്നത്