കാണ്‍പുര്‍- കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മകന്‍ വഴിയില്‍ ഉപേക്ഷിച്ച അമ്മ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. സഹോദരിയുടെ വീടിനു സമീപം ഉപേക്ഷിച്ച അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സഹോദരിയും തയാറായിരുന്നില്ല.
അമ്മയെ ഉപേക്ഷിച്ചതിന് മകനെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
കാണ്‍പുര്‍ കന്റോണ്‍മെന്റ് സ്വദേശിയായ വിശാലാണ് കഴിഞ്ഞ ദിവസം അമ്മയെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അമ്മയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതോടെ ഇയാള്‍ അമ്മയുമായി ചക്കേരി മേഖലയിലെത്തി. തുടര്‍ന്ന് സഹോദരിയുടെ വീടിന് മുന്നിലുള്ള റോഡിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
നാട്ടുകാര്‍ സ്ത്രീയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയ പോലീസാണ് ആംബുലന്‍സ് വിളിച്ച് സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്.
അമ്മയെ ഉപേക്ഷിച്ചതിന് മകനായ വിശാലിനെതിരേ കേസെടുത്തതായും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.സി.പി. അനുപ് സിങ് പറഞ്ഞു. അവശനിലയിലായ സ്ത്രീയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അവര്‍ മരിച്ചെന്നും ജീവന്‍ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.