ധാക്ക- തെക്കുകിഴക്കൻ ബംഗ്ലാദേശിലെ അഭയാർഥിക്യാമ്പുകളിലുണ്ടായ അഗ്നിബാധയില്‍ ചുരുങ്ങിയത് അഞ്ച് റോഹിംഗ്യകളെങ്കിലും മരിച്ചതായി കരുതുന്നു. 20,000 പേരെങ്കിലും ക്യാമ്പുകളില്‍നിന്ന് രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. നാല് ദിവസത്തിനിടെ മൂന്നാമത്തെ തീപിടുത്തമാണ് തിങ്കളാഴ്ച ഉണ്ടായത്.
മ്യാൻമറിലെ സൈനിക അതിക്രമത്തെ തുടർന്ന് പലായനം ചെയ്ത പത്ത് ലക്ഷത്തിലേറെ റോഹിംഗ്യ മുസ്ലിംകളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്നത്. ഭൂരിഭാഗവും 2017 ൽ സ്വന്തം നാട്ടിൽനിന്ന് സൈന്യത്തെ ഭയന്ന് രക്ഷപ്പെട്ടവരാണ്. കോക്സ് ബസാർ ജില്ലയിലെ ഇടുങ്ങിയ ക്യാമ്പുകളിലാണ് ഇവർ കഴിയുന്നത്.
8,000 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന 34 ക്യാമ്പുകളിലൊന്നിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. പിന്നീട് അത് മറ്റ് മൂന്ന് ക്യാമ്പുകളിലേക്ക് വ്യാപിച്ചു. അഭയാർഥികൾ കിട്ടിയ സാധനങ്ങളുമെടുത്ത് തീ വിഴുങ്ങിയ ക്യാമ്പുകളില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരുമാണ് തീയണച്ചത്. കനത്ത പുകയ്ക്കിടയിലാണ് അഭയാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്.
തീ പടർന്നതോടെ 20,000 പേരെങ്കിലും ക്യാമ്പുകളില്‍നിന്ന് ഇറങ്ങിയോടിയെന്ന് കോക്സ് ബസാർ അഡ്മിനിസ്ട്രേറ്റർ മമുനൂർ റാഷിദ് പറഞ്ഞു.ഒരിടത്ത് തീ അണക്കുമ്പോള്‍ മറ്റ് സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അർദ്ധരാത്രിയോടെയാണ് തീ അണച്ചതെന്നും മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ അഞ്ച് പേർ തീപിടുത്തത്തിൽ മരിച്ചതായാണ് വിവരമെന്നും പോലീസ് ഇൻസ്പെക്ടർ ഗാസി സലാഹുദ്ദീൻ പറഞ്ഞു.