ചെന്നൈ- തമിഴ്‌നാട്ടിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പോലീസിനെ അക്രമിച്ച കേസുകൾ ഒഴികെ ബാക്കിയെല്ലാം പിൻവലിക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചവരുടെ കേസുകളും പിൻവലിക്കും.
തെങ്കാശിയിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പൊതുജനങ്ങളുടെ നന്മയെക്കരുതിയാണ് കേസുകൾ റദ്ദ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടംകുളം ആണവനിലയത്തിൽ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിൻവലിക്കുന്നതും ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ആയിരക്കണക്കിന് കേസുകൾ റദ്ദാക്കപ്പെടും.പാർലമെന്റിൽ സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്ത പാർട്ടിയാണ് എൻഡിഎ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ. സിഎഎ സമരങ്ങളേയും അണ്ണാ ഡിഎംകെ നേതാക്കൾ തള്ളിപ്പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം