Sorry, you need to enable JavaScript to visit this website.

ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി തെരുവില്‍; സമരം മൂന്നു ദിവസം പിന്നിട്ടു

പുതുച്ചേരി- ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ പദവിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി സമരവുമായി തെരുവില്‍. ഗവര്‍ണറുടെ വസതിക്കു സമീപം അണ്ണാ റോഡില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ധര്‍ണ മൂന്നു ദിവസം പിന്നിട്ടു. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ലഫ്. ഗവര്‍ണര്‍ പുതുച്ചേരിയുടെ വികസനം തടയുകയാണെന്നും അവരുടെ പ്രവര്‍ത്തനം ജനാധിപത്യ വിരുദ്ധമാണെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. മാസങ്ങള്‍ക്കകം നിയസമഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദീര്‍ഘകാലമായി തുടരുന്ന പോര് കടുപ്പിച്ച് നാരായണസ്വാമി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പുതുച്ചേരി കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിമാരും മറ്റു പാര്‍ട്ടി നേതാക്കളും ധര്‍ണയ്ക്ക് മുഖ്യമന്ത്രിയോടൊപ്പം തെരുവിലുണ്ട്. സിപിഎമ്മും സിപിഐയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പങ്കെടുക്കുന്നുണ്ട്.

ഇതു പുതിയ സമരമല്ലെന്നും 2019ലും കിരണ്‍ ബേദിയെ നീക്കണമെന്നാവശ്യപ്പെട്ട് അവരടെ വസതിക്കു സമീപം ധര്‍ണ നടത്തിയിട്ടുണ്ടെന്നും നാരായണസ്വാമി പറഞ്ഞു. 'ഫയലുകള്‍ മടക്കിയും മന്ത്രിസഭയുടെ തീരുമാനങ്ങള്‍ മറികടക്കുകയും മന്ത്രിമാരെ തള്ളി തീരുമാനമെടുക്കുകയും ചെയ്യുകയാണ് അവര്‍. ഇതല്ല ലഫ്. ഗവര്‍ണറുടെ ജോലി. അവര്‍ക്ക് സ്വതന്ത്ര അധികാരമില്ല. അവര്‍ നിയമത്തെയോ ഭരണഘടനയെയോ മാനിക്കുന്നില്ല. അവര്‍ തന്നെ ഭരണഘടനയാകുകയാണ്,' മുഖ്യമന്ത്രി പറഞ്ഞു.

ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ വസതിയായ രാജ് നിവാസ് അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ച് കനത്ത സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണം ചൂണ്ടിക്കാട്ടി രാജ് നിവാസിനു സമീപം സമരം നടത്താനുള്ള അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഒരു കിലോമീറ്റര്‍ അകലെ അണ്ണാ റോഡില്‍ കുടില്‍ക്കെട്ടി ധര്‍ണ ആരംഭിച്ചത്.
 

Latest News