കോഴിക്കോട്-സീരിയലിൽ നിന്ന് സിനിമയിലെത്തുന്നവർ വിവേചനം നേരിടേണ്ടി വരാറുണ്ടെന്നും തുടക്കത്തിൽ ചെറിയ മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും അർഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയാൻ കഴിഞ്ഞിരുന്നെന്നും ടിവി-സിനിമാ താരം സ്വാസിക പറഞ്ഞു.
ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഈ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. സീരിയൽ കണ്ട് എന്നെ സിനിമയിലേക്ക് ക്ഷണിച്ചവരുമുണ്ട്. ഞാൻ സീരിയലിൽ നിന്ന് വന്നതാണന്ന വേർതിരിവോടെ പിന്നീട് ആരും എന്നോട് പെരുമാറിയിട്ടില്ല', സാസിക പറഞ്ഞു. വാസന്തി എന്ന ചിത്രത്തിലൂടെ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം സ്വാസികക്കായിരുന്നു. സിനിമാതാരങ്ങളും സെലിബ്രറ്റികളും നേരിടുന്ന സൈബർ ബുള്ളിയിങ്ങിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ.
ചില സമയങ്ങളിൽ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ള സൈബർ ബുള്ളിയിങ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ടെന്നും മിക്കപ്പോഴും അതിനെയൊക്കെ അവഗണിക്കാറാണ് പതിവെന്നും എന്നാൽ നിവൃത്തികെട്ടപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ടെന്നും സ്വാസിക ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയാണ് ഞാൻ. എനിക്ക് മാത്രമല്ല. ഇവിടെ ഇടപെടുന്ന ഏതൊരു വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. അതിൽ സ്ത്രീകളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. പ്രേക്ഷകരുമായി ഇടപെടാനുള്ള എന്റെ പ്രധാന ടൂളാണ് സോഷ്യൽമീഡിയ. അതിന്റെ പ്രധാനഗുണം എന്താണെന്നുവെച്ചാൽ വിമർശനമായാലും അഭിനന്ദനമായാലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഫീഡ്ബാക്ക് ലഭിക്കും. ചില സമയങ്ങളിൽ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തലത്തിലുള്ള സൈബർ ബുള്ളിയിങ് ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകാറുണ്ട്. മിക്കപ്പോഴും ഞാനതിനെ അവഗണിക്കുകയാണ് പതിവ്.
നെഗറ്റിവിറ്റിയെ ജീവിതത്തിലേക്കെടുക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. എന്നാൽ നിവൃത്തി കെട്ടപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്. പരാതി നൽകിയിട്ടുണ്ട്. അതെല്ലാം എന്റെ അപ്പോഴത്തെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും.സൈബർ ബുള്ളിയിങ് നടത്തുന്ന സ്ത്രീകളുമുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നടപടിയെടുക്കണം. ഇനിയുള്ള കാലഘട്ടത്തിൽ പരസ്പര ബഹുമാനത്തോടെ ജീവിക്കാൻ കുട്ടിക്കാലം മുതൽ കൗൺസിലിങ് നൽകേണ്ടി വരുമെന്നാണ് തോന്നുന്നത്അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.