Sorry, you need to enable JavaScript to visit this website.

കോച്ചിംഗ് സെന്ററുകളില്‍ രണ്ട് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 50 വിദ്യാര്‍ത്ഥികള്‍

ഹൈദരാബാദ്- ഉന്നത മാര്‍ക്കോടെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ആന്ധ്ര പ്രദേശിലും തെലങ്കാനയിലും മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാന്‍ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന പ്രവണ ഏറി വരുന്നതായി റിപ്പോര്‍ട്ട്.
 
രണ്ടു മാസത്തിനിടെ ഈ രണ്ടു സംസ്ഥാനങ്ങളിലുമായി 50 ലേറെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. വീട്ടില്‍ നിന്നും കോച്ചിംഗ് കേന്ദ്രങ്ങളില്‍ നിന്നും പഠനത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ഥിക
ള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളാണ് ഇവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 
മൂന്ന് മാസം മുമ്പ് പ്ലസ് ടു പരീക്ഷയില്‍ 95 ശതമാനം മാര്‍ക്കോടെ പാസായ സംയുക്ത എന്ന വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച ആത്മഹത്യ ചെയ്തതോടെയാണ് ഇത്തരം ആത്മഹത്യകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിയത്. ഹൈദരാബാദിലെ ഒരു മെഡിക്കല്‍ പ്രവേശന പരീക്ഷാ കോച്ചിംഗ് സെന്ററില്‍ പഠിക്കുകയായിരുന്നു സംയുക്ത. പഠന സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് കുറിപ്പെഴുതി വെച്ചാണ് ഈ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്.
 
നല്ല മാര്‍ക്കും പഠിപ്പുമുള്ള വിദ്യാര്‍ഥിനി ആയിരുന്നിട്ടും കോച്ചിംഗ് കേന്ദ്രത്തിലെ പഠനം താങ്ങാനാവുന്നില്ലെന്ന് പലപ്പോഴും സംയുക്ത പരാതിപ്പെട്ടിരുന്നതായി ഡ്രൈവറായ അച്ഛന്‍ പറയുന്നു. ഇത്തരം കോച്ചിംഗ് കേന്ദ്രങ്ങളില്‍ നിങ്ങള്‍ കുട്ടികള്‍ കടന്നു പോകുന്ന മാനസിക, ശാരീരിക സമ്മര്‍ദങ്ങളെ മനസ്സിലാക്കണമെന്നു മാത്രമാണ് തനിക്ക് മറ്റു രക്ഷിതാക്കളോട് പറയാനുള്ളതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.
കഴിഞ്ഞ മാസം 17-കാരന്‍ അധ്യാപകര്‍ പരിഹസിച്ചതില്‍ മനംനൊന്ത് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. പഠിക്കാന്‍ താന്‍ മോശക്കാരനാണെന്നും തെരുവില്‍ തെണ്ടുന്നതാണ് തനിക്കു പറ്റിയ പണിയെന്നും അധ്യാപകര്‍ കുറ്റപ്പെടുത്തിയതായി ഈ വിദ്യാര്‍ഥി പിന്നീട് പറഞ്ഞിരുന്നു.
അതേസമയം, സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങള്‍ ഈ പ്രശ്നത്തിന്റെ ഒരു വശം മാത്രമാണെന്നും വിദ്യാര്‍ത്ഥികളെ താങ്ങാനാവാത്ത ഭാരം വഹിപ്പിക്കുന്ന രക്ഷിതാക്കളും ഈ മരണങ്ങള്‍ക്ക് ഉത്തരവാദിയാണെന്നും മനശാസ്ത്ര വിദഗ്ധനായ വീര്‍ഭദ്ര കണ്ഡല പറയുന്നു. മാതാപിതാക്കള്‍ക്ക് പേരെടുക്കാന്‍ വേണ്ടിയാണ് പലപ്പോഴും വിദ്യാര്‍ത്ഥികളെ പ്രവേശന പരീക്ഷാ കോച്ചിംഗിനു വിടുന്നത്. ഇത്തരം കേന്ദ്രങ്ങളെ കുറ്റപ്പെടുത്തുമ്പോള്‍ രക്ഷിതാക്കള്‍ രക്ഷപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു.
ആന്ധ്രയില്‍നിന്നും തെലങ്കാനയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഐഐടികള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഇതായിരിക്കാം കൂടുതല്‍ പേരെ ഇത്തരം കോച്ചിംഗ് കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.
ഈ സംഭവങ്ങളള്‍ ചര്‍ച്ചയായതിനിടെയാണ് ആന്ധ്രയിലെ വിശാഖപട്ടണത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപിക വിദ്യാര്‍ഥികളെ ക്രൂരമായി പൊതിരെ തല്ലുന്ന വീഡിയോ പുറത്തു വന്നത്. വിദ്യാര്‍ഥികളുടെ ആത്മഹത്യയും അവര്‍ക്ക് ക്രൂരപീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നതും വലിയ ചര്‍ച്ചയായതോടെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന മാനേജര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് മുന്നറിയിപ്പു നല്‍കി.
രണ്ടു സംസ്ഥാനങ്ങളിലും നിലവിലുള്ള നിയമപ്രകാരം വിദ്യാര്‍ഥികളെ എട്ടു മണിക്കൂറില്‍ കൂടുതല്‍ സമയം ക്ലാസ് മുറിയിലിരുത്താന്‍ പാടില്ല. വാക്കുകള്‍ കൊണ്ടോ ശാരീരികമായോ വിദ്യാര്‍ത്ഥികളോട് അതിക്രമം കാട്ടുന്നതില്‍ നിന്നും അധ്യാപകര്‍ക്ക് വിലക്കുണ്ട്.
 
 

Latest News