ബംഗളൂരു- അന്തരിച്ച ഭാര്യയുടെ മെഴുക് പ്രതിമ സ്ഥാപിച്ച് കർണാടകയില്‍ വ്യവസായിയുടെ ഗൃഹപ്രവേശം. കര്‍ണാടക കൊപ്പാള്‍ സ്വദേശിയായ ശ്രീനിവാസ ഗുപ്തയാണ് ഭാര്യയുടെ പൂർണകായ പ്രതിമ ഒരുക്കി ഗൃഹപ്രവേശനത്തിന് എത്തിയ കുടുംബക്കാരേയും സുഹൃത്തുക്കളേയും ഞെട്ടിച്ചത്. ശ്രീനിവാസിന്‍റെ ഭാര്യ മാധവി പിങ്ക് സാരിയും ആഭരണങ്ങളും അണിഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്നകാഴ്ചയാണ് അവർ കണ്ടത്.
മൂന്ന് വര്‍ഷം മുമ്പാണ് മാധവി കാറപകടത്തില്‍ മരിച്ചത്.ഭാര്യയുടെ ഓര്‍മക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം തിരുപ്പതിയിലേക്ക് പോകുമ്പോള്‍ കോലാര്‍ ഹൈവേയില്‍ വച്ചായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ട്രക്കിടിച്ചാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്ത് വച്ച് തന്നെ മാധവി മരിച്ചിരുന്നു. പെണ്‍മക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മാധവിയുടെ വിയോഗം കുടുംബത്തെ ആകെ തകര്‍ത്തുകളഞ്ഞു. ഒരു ബംഗ്ലാവ് സ്വന്തമാക്കുകയെന്നത് മാധവിയുടെ വലിയ ആഗ്രഹമായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ബംഗ്ലാവ് പണിയാന്‍ ശ്രീനിവാസ ഗുപ്ത തീരുമാനിച്ചത്.
ഇരുപത്തിയഞ്ചോളം ആര്‍കിടെക്ടുമാരെ കണ്ട് ഭാര്യയുടെ ഓര്‍മക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംതൃപ്തിക നല്‍കുന്ന ആശയമൊന്നും കിട്ടിയില്ല. ഒരു വര്‍ഷം മുന്‍പ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ലഡാക്ക് സന്ദര്‍ശിക്കുമ്പോഴാണ് മഹേഷ് രംഗനാദവരു എന്ന ആര്‍ക്കിടെക്റ്റിനെ കണ്ടുമുട്ടുന്നത്. മഹേഷാണ് പുതിയ വീട്ടിലെ ലിവിംഗ് റൂമില്‍ ഭാര്യയുടെ ഒരു പ്രതിമ വച്ചാലോ എന്ന ആശയം മുന്നോട്ട് വച്ചത്.
പിന്നീട് ബംഗളൂരു നഗരത്തിലെ പ്രമുഖ ടോയ് നിര്‍മ്മാതാക്കളായ ഗോംബെ മാനെ സര്‍വീസിനെ സമീപിക്കുകയും ഗുപ്തയുടെ ആഗ്രഹം അവര്‍ പൂര്‍ത്തീകരിക്കുകയുമായിരുന്നു.