ന്യൂദൽഹി- കോവിഡ് വ്യാപനം കണക്കിലെടുത്ത് നീറ്റ്, ജെഇഇ മെയിൻ പരീക്ഷകൾ നീട്ടിവെച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബർ 13-ലേക്കാണ് മാറ്റിയത്. ജെ.ഇ.ഇ മെയിൻ പരീക്ഷ സെപ്തംബർ ഒന്ന് മുതൽ ആറുവരെ നടത്തും. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ സെപ്തംബർ 27-നാണ് നടക്കുക. പരീക്ഷകൾ നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ഉന്നതതല സമിതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടറുടെ അധ്യക്ഷതയിൽ ആണ് സമിതി രൂപീകരിച്ചത്. ഇന്ന് റിപ്പോർട്ട് നൽകണമെന്ന് സമിതിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഇന്നലെ കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. ജൂലൈ 18 മുതൽ 23 വരെ ആണ് ജെഇഇ മെയിൻ പരീക്ഷ നടക്കേണ്ടത്. ജൂലൈ 26നാണ് നീറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ നീട്ടി വയ്ക്കണമെന്നാണ് വിദ്യാർത്ഥികളും രക്ഷകർത്താക്കളും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തലാണ് വിഷയം പഠിക്കാനായി സർക്കാർ സമിതിക്ക് രൂപം നൽകിയത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടെങ്കിലും നീറ്റ്, ജെഇഇ പരീക്ഷകൾ എഴുതാൻ എത്തേണ്ട പല വിദ്യാർത്ഥികൾക്കും ടിക്കറ്റ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹർജിയും ഫയൽ ചെയ്തിരുന്നു.
ടിക്കറ്റ് ലഭിച്ച് ഇന്ത്യയിൽ എത്തിയാൽത്തന്നെ വിദ്യാർത്ഥികൾക്ക് ക്വാറന്റീനിൽ പോകേണ്ടി വരുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ചില സംസ്ഥാനങ്ങളിൽ 21 ദിവസം വരെയാണ് ക്വാറന്റീനിൽ കഴിയേണ്ടത്. അതിനാൽ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ എഴുതാൻ ബുദ്ധിമുട്ടാവുമെന്നും സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.