Sorry, you need to enable JavaScript to visit this website.

ബിഹാറില്‍ ഉല്‍ഘാടനം ചെയ്യാനിരിക്കെ അണക്കെട്ട് തകര്‍ന്ന് പട്ടണം വെള്ളത്തിലായി

 

പട്‌ന- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യാനിരുന്ന അണക്കെട്ട് തകര്‍ന്നു. ഭഗല്‍പൂരില്‍ 389 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച അണക്കെട്ട് 40 വര്‍ഷത്തെ കാലതാമസത്തിനു ശേഷം ഉല്‍ഘാടനം ചെയ്യാനിരിക്കെയാണ് ആണ് ഭാഗികമായി തകര്‍ന്നത്. തുടര്‍ന്ന് പട്ടണത്തിന്റെ ഒരു ഭാഗം വെള്ളത്തിലായി. ഇതോടെ ഇന്ന് നടക്കേണ്ടിയിരുന്ന ഉല്‍ഘാടന ചടങ്ങ് റദ്ദാക്കി. മേഖലയില്‍ ജലസേചനം മെച്ചപ്പെടുത്തുന്നതിനുള്ള ബഡേശ്വരസ്ഥാന്‍ ഗംഗ പമ്പ് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച അണക്കെട്ടാണിത്. 

 

പണികഴിഞ്ഞ അണക്കെട്ടിലേക്ക് ഗംഗാ നദിയില്‍ നിന്നും പൂര്‍ണതോതില്‍ വെള്ളം തുറന്നു വിട്ടതോടെയാണ് അണപൊട്ടിയത്. അപകടത്തില്‍ അണക്കെട്ടിന്റെ പുതുതായി നിര്‍മ്മിച്ച ഭാഗങ്ങള്‍ക്കൊന്നും കുഴപ്പമില്ലെന്ന് ജലസേചന മന്ത്രി ലല്ലന്‍ സിങ് പറഞ്ഞു. ബിഹാറിനും അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിനും ഗുണം ലഭിക്കുന്ന അണക്കെട്ടിന്റെ ഉല്‍ഘാടന ചടങ്ങിന്റെ സര്‍ക്കാര്‍ പരസ്യം പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.

 

അണപൊട്ടിയതോടെ മൂന്ന് കിലോമീറ്ററോളം സമീപ പ്രദേശം വെള്ളത്തിലായിരിക്കുകയാണ്. കഹല്‍ഗാവ് ഗ്രാമവും ഒരു താപവൈദ്യുതി നിലയവും ഭാഗികമായ വെള്ളത്തിലായി. ഈ പ്രദേശത്തെ വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. മണല്‍ചാക്കുകള്‍ ഉപയോഗിച്ച് വെള്ളമൊഴുക്ക് തടഞ്ഞു നിര്‍ത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

Latest News