അഹമ്മദാബാദ്- ഗുജറാത്തില്‍ മുതിർന്ന കാബിനറ്റ് മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് ഹൈക്കോടതി അസാധുവാക്കി. വോട്ടെണ്ണലില്‍ കൃത്രിമം കാട്ടിയെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ധോൽക നിയോജകമണ്ഡലത്തിൽനിന്നുള്ള വിജയം ജസ്റ്റിസ് പരേഷ് ഉപാധ്യായയുടെ ബെഞ്ച് അസാധുവാക്കിയത്.
എതിരാളിയായ കോൺഗ്രസ് സ്ഥാനാർത്ഥി അശ്വിൻ റാത്തോഡ് ഫയല്‍ചെയ്ത കേസിലാണ് ഇപ്പോള്‍ വിധിവന്നിരിക്കുന്നത്. 327 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചുദാസാമിയെ വിജയിയായി പ്രഖ്യാപിച്ചത്. തന്റെ 429 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ സ്വന്തം സ്വാധീനം ഉപയോഗിച്ച് അനധികൃതമായി റദ്ദാക്കിയതായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. 2018-ജനുവരി 17-നാണ് വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഹൈക്കോടതിയിലെത്തുന്നത്.
റിട്ടേണിങ് ഓഫീസറും ധോല്‍ക ഡെപ്യൂട്ടി കളക്ടറുമായ ധവല്‍ ജാനിയാണ് മന്ത്രി ഭൂപേന്ദ്ര സിങിനായി വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച കോടതിക്ക് കൃത്രിമം ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് വിധി പ്രസ്താവം.