ബിഹാറിലെ നളന്ദയിലും തബ് ലീഗ്  സമ്മേളനം, പങ്കെടുത്തത് 640 പേര്‍

ന്യൂദല്‍ഹി-നിസാമുദ്ദീന്‍ മര്‍ക്കസ് തബ് ലീഗ്  ് സമ്മേളനത്തിന് സമാനമായി ബിഹാറിലെ നളന്ദയിലും തബ് ലീഗ് സമ്മേളനം നടന്നിരുന്നു എന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 14, 15 തീയതികളില്‍ നളന്ദയില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ 640 പ്രതിനിധികളാണ് പങ്കെടുത്തിരുന്നത്. അതില്‍ 277 പേരെ മാത്രമേ ഇതുവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സമ്മേളനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും 363 പേരുടെ വിവരം ലഭിക്കാത്തതാണ് ഇപ്പോള്‍ ബിഹാറില്‍ പരിഭ്രാന്തി പരത്തിയിരിക്കുന്നത്. ഇവരില്‍ എത്ര വിദേശികള്‍ ഉണ്ടായിരുന്നു എന്നും വ്യക്തമല്ല.
നളന്ദ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ കോവിഡ് പരിശോധനയില്‍ പോസ്റ്റീവ് ആണെന്നു കണ്ടതായി ജില്ലാ മജിസ്‌ട്രേട്ട് സംസ്ഥാന ആഭ്യന്തരവകുപ്പിന് കത്തെഴുതി അറിയിച്ചതോടെയാണ് ഈ വിവരം പുറത്തായത്.
നളന്ദ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കുറേപ്പേര്‍ ദല്‍ഹിയില്‍ നിസ്സാമുദ്ദീന്‍ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. കൂടുതലും ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് നളന്ദ തബ് ലീഗ്  സമ്മേളനത്തിന് പങ്കെടുത്തിരുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയാണ് നളന്ദ. സമ്മേളനത്തിന് എത്തിയവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരും പോലീസും കാര്യമായ ഒരു ശ്രമവും നടത്തുന്നില്ല എന്ന് പരാതിയും നിലവില്‍ ഉയരുന്നുണ്ട്.
ഇതിനിടെ നിസാമുദ്ദീന്‍ സമ്മേളനത്തിന് ബിഹാറില്‍ നിന്ന് 350 പേരാണ് പങ്കെടുത്തത് എന്ന് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തി സംസ്ഥാനത്തെ അറിയിച്ചിരുന്നു. അവരെ മുഴുവനും കണ്ടെത്താനും ഇതുവരെ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 
 

Latest News