Sorry, you need to enable JavaScript to visit this website.

കൗമാര പ്രായത്തില്‍ തന്നെ പീഡിപ്പിച്ച ആ നടന്റെ പേര് കങ്കണ വെളിപ്പെടുത്തി

മുംബൈ- ബോളിവുഡില്‍ ആര്‍ക്കും അത്രയ്ക്ക് രസിക്കാത്ത വെളിപ്പെടുത്തലുകളുമായി കുറച്ചുകാലമായി ഏവരേയും ഞെട്ടിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടി കങ്കണ റണാവത്. തന്റെ വ്യക്തിജീവതത്തിലെ പല രഹസ്യങ്ങളും പൊട്ടിത്തെറികളോടെയാണ് കങ്കണ ധൈര്യസമേതം വിളിച്ചു പറഞ്ഞത്. തന്റെ അച്ഛന്റെ പ്രായമുള്ള ഒരു ബോളിവുഡ് നടന്‍ പതിനേഴാം വയസ്സില്‍ തന്നെ അടിച്ചു മുറിവേല്‍പ്പിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമുള്ള കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡ് പ്രേമികള്‍ അങ്കലാപ്പോടെയാണ് കേട്ടത്. ആ നടന്റെ പേര് ഇതുവരെ വെളിപ്പെടുത്താന്‍ കങ്കണ തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതു വിളിച്ചു പറഞ്ഞ് വീണ്ടും ഞെട്ടിപ്പിച്ചിരിക്കുകയാണ് കങ്കണ. 

ആദിത്യ പഞ്ചോളിയാണ് ആ നടനെന്ന് കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞു. ആദിത്യയില്‍ നിന്ന് പലതവണ പീഡനമേല്‍ക്കേണ്ടി വന്ന താന്‍ രക്ഷതേടി അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സെറീന വഹാബിനെ കണ്ടിട്ടും ഫലമുണ്ടായില്ലെന്നും കങ്കണ വെളിപ്പെടുത്തി. 'തനിക്ക് അദ്ദേഹത്തിന്റെ മകളുടെ പ്രായം പോലുമില്ല. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു.എന്നെ സംബന്ധിച്ച് ഇതൊരു പുതിയ ലോകമായിരുന്നു. എന്നെ രക്ഷിക്കൂ എന്ന അപേക്ഷയുമായാണ് ഞാന്‍ അവരെ കാണാന്‍ പോയത്. നടന്ന സംഭവം എനിക്കെന്റെ മാതാപിതാക്കളോട് പറയാന്‍ കഴിയുമായിരുന്നില്ല,' കങ്കണ പറഞ്ഞു. 

സെറീനയുടെ മറുപടി തന്റെ ജീവിതത്തിലുണ്ടായ വലിയൊരു ആഘാതമായിരുന്നെന്നും കങ്കണ പറയുന്നു. 'അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നാണെന്റെ ആശ്വാസം' എന്നായിരുന്നു സെറീനയുടെ മറുപടി. ആകെ പ്രശ്‌നത്തിലകപ്പെട്ട തനിക്ക് പോലീസിനെ സമീപിക്കാന്‍ കഴിയുമായിരുന്നില്ലെന്നും നടി പറയുന്നു. പോലീസില്‍ പരാതിപ്പെട്ടാന്‍ മാതാപിതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കും. എന്തു ചെയ്യണമെന്നറിയാതെ നിന്നു. അപ്പോഴേക്കും പുറത്തുകടക്കാനാവാത്ത വിധം താന്‍ കുരുക്കിലായിരുന്നെന്നും കങ്കണ ഓര്‍ക്കുന്നു. ഒടുവില്‍ കങ്കണ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ആദിത്യയെ മുന്നറിയിപ്പു നല്‍കി വിട്ടയക്കുകയാണ് പോലീസ് ചെയ്തത്.

നേരത്തെ ഒരു വാര്‍ത്താ സമ്മേളനത്തിലാണ് അദിത്യയില്‍ നിന്ന് തനിക്കേല്‍ക്കേണ്ട പീഡനങ്ങലെ കുറിച്ച് കങ്കണ വെളിപ്പെടുത്തിയത്. 'അതെന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയമായിരുന്നു. ശാരീരികമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടു. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും പോകേണ്ടതില്ല. ഞാന്‍ കുരുക്കിലായെന്ന് ബോധ്യപ്പെട്ടു. ആരെങ്കിലും സഹായിക്കുമെന്നും വിശ്വസിച്ചു. എന്റെ അച്ഛന്റെ പ്രായമുള്ള ഈ മനുഷ്യന്‍ എന്നെ ശക്തിയോടെ തലയില്‍ ഇടിച്ചു. എന്റെ ശരീരത്തില്‍ ചോര പൊടിഞ്ഞു. ഞാന്‍ ചെരിപ്പൂരി അയാളുടെ തയലില്‍ അടിച്ചു മുറിവേല്‍പ്പിച്ചു. അയാള്‍ക്കെതിരെ കേസും കൊടുത്തു,' ആദിത്യയില്‍ നിന്നുണ്ടായ അനുഭവം കങ്കണ ഇങ്ങനെയാണ് വിവരിച്ചത്.

Latest News