ന്യൂദൽഹി- പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽനിന്ന് പ്രതിവർഷം 15 ലക്ഷം രൂപ ലാഭമുണ്ടാകുകയും മറ്റൊരു രാജ്യത്ത് നികുതി നൽകാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അവർക്ക് പ്രവാസി പദവി നഷ്ടമാകുമെന്ന് വ്യവസ്ഥ. ഇന്നലെ പാസാക്കിയ ധനകാര്യ ബില്ലിലാണ് ഇക്കാര്യമുള്ളത്. 120 ദിവസത്തിൽ കൂടുതൽ ഒരു വർഷം ഇന്ത്യയിൽ താമസിച്ചാൽ പ്രവാസി പദവി നഷ്ടമാകുമെന്ന വ്യവസ്ഥക്ക് പുറമെയാണിത്. ധനകാര്യമന്ത്രി നിർമല സീതാരാമനാണ് ഭേദഗതി നിർദ്ദേശിച്ചത്.
നേരത്തെ വിദേശത്ത് നികുതി നൽകാത്തവർക്ക് പ്രവാസി പദവി നഷ്ടമാകുമെന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഇത് വിവാദമായതോടെയാണ് ഇന്ത്യയിലെ വരുമാനം കൂടി ഉൾപ്പെടുത്തിയത്. രാജ്യത്തെ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്. നോൺ റെസിഡൻഷ്യൽ ഇന്ത്യൻ( പ്രവാസി) നിർവചനം പൂർവ്വ രൂപത്തിലാക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ടെടെ തള്ളി. ബജറ്റ് സമ്മേളനം വെട്ടിക്കുറച്ച് പാർലമെൻന്റെ ഇരുസഭകളും ഇന്നലെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഏപ്രിൽ മൂന്നുവരെയുള്ള സമ്മേളനം വെട്ടിക്കുറയ്ക്കണമെന്ന് പ്രതിപക്ഷം തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.
സഭാകക്ഷിനേതാക്കളുമായി സ്പീക്കർ ഓംബിർള നടത്തിയ യോഗ തീരുമാനപ്രകാരമാണ് ധനബിൽ ലോക്‌സഭ ചർച്ചകൂടാതെ പാസാക്കിയത്. എന്നാൽ വിശദ ചർച്ച കൂടാതെ 2021-22 സാമ്പത്തികവർഷത്തെ ധന ബിൽ പാസാക്കുന്നതിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി. എതിർപ്പുന്നയിച്ചു. ധനബിൽ പാസാക്കാൻ കഴിഞ്ഞ ആഴ്ചയിൽ സാവകാശവും സമയവും ഉണ്ടായിട്ടും ബിൽ പരിഗണനയ്‌ക്കെടുക്കാതെ അവസാനനിമിഷം കൊറോണ ബാധയുടെ പേരിൽ ചർച്ച ഒഴിവാക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചുങ്കം അഞ്ച് ശതമാനത്തിൽ നിന്നും ഒരു ശതമാനമായി കുറക്കണം എന്നീ ഭേദഗതി നിർദ്ദേശങ്ങൾ എൻ.കെ പ്രേമചന്ദ്രൻ എം.പി കൊണ്ടുവന്നു. ഇത് ശബ്ദവോട്ടോടെ സഭ തള്ളി.