പോപ്പിന് കൊറോണയില്ലെന്ന് പരിശോധനാ ഫലം

റോം- പനിയും തളര്‍ച്ചയും ബാധിച്ച് വിശ്രമത്തിലായിരുന്ന പോപ്പ് ഫ്രാന്‍സിസിന് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പരിശോധനാഫലം നെഗറ്റീവാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വത്തിക്കാന്‍ വക്താവ്  മാറ്റേയോ ബ്രൂണി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കൊറോണ ബാധിച്ചവരുമായി ഇടപഴകിയതിനെ തുടര്‍ന്ന് പോപ്പിന് കൊറോണ വൈറസ് പിടിപെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അസുഖം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.
ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംവദിച്ചതിന് പിന്നാലെ പോപ്പ് അസുഖ ബാധിതനായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പോപ്പിന് ജലദോഷവും ചുമയുമുണ്ടെന്ന് അദ്ദേഹം പങ്കെടുത്ത ശുശ്രൂഷ ചടങ്ങിലെ ദൃശ്യങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

അസുഖമായതിനാല്‍ വ്യാഴാഴ്ച റോമില്‍ നിശ്ചയിച്ച പരിപാടികളില്‍ പോപ്പ് പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. കൊറോണ പരിശോധന നടത്തിയോ എന്ന കാര്യത്തിലും പ്രതികരിക്കാന്‍ വത്തിക്കാന്‍ തയ്യറായിരുന്നില്ല. നിലവില്‍ താമസസ്ഥലത്ത് വിശ്രമത്തിലാണ് അദ്ദേഹം.

അതിനിടെ, യൂറോപ്പില്‍ കൊറോണ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ പുതിയ രോഗബാധ കുറഞ്ഞിട്ടുണ്ട്. 2000 ലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ മരണസംഖ്യ 52 ആണ്.

 

Latest News