Sorry, you need to enable JavaScript to visit this website.

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി കേണല്‍ പുരോഹിതിന് ജാമ്യം

ന്യുദല്‍ഹി- 2008-ല്‍ മഹാരാഷ്ട്രയിലെ മാലേഗാവിലുണ്ടായ ഏഴു പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പ്രതിയായ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് കേണല്‍ പ്രശാന്ത് ശ്രീകാന്ത് പുരോഹിതിന് ഒമ്പതു വര്‍ഷത്തെ വിചാരണ തടവിനു ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കേണല്‍ പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചത്. സ്‌ഫോടനത്തില്‍ പുരോഹിതിന്റെ പങ്ക് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് അന്വേഷിക്കുന്ന എന്‍ ഐ എ  കോടതിയില്‍ ജാമ്യത്തെ എതിര്‍ത്തിരുന്നു.

ഒമ്പതു വര്‍ഷമായി തടവില്‍ കഴിയുന്ന പുരോഹിതിനെതിരെ ഇതുവരെ അന്വേഷണ ഏജന്‍സി കുറ്റം ചുമത്തിയിട്ടില്ലെന്ന് പുരോഹിതിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. തീവ്രവാദക്കേസുകളില്‍ ചുമത്തപ്പെടുന്ന കടുത്ത നിയമമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക) പ്രകാരം കേണല്‍ പുരോഹിതിനെതിരെ ചുമത്തിയ കുറ്റം പിന്‍വലിച്ചിട്ടുണ്ടെന്നും ഇടക്കാല ജാമ്യത്തിന് പുരോഹിത് അര്‍ഹനാണെന്നും സാല്‍വെ കോടതിയില്‍ വാദിച്ചു.

2008 സെപ്തംബര്‍ 29-നാണ് മാലെഗാവില്‍ റമദാന്‍ പ്രാര്‍ത്ഥനയ്ക്കിടെ മുസ്ലിം പള്ളിക്കു സമീപവും തിരക്കേറിയ അങ്ങാടിയിലുമായി രണ്ടിടത്ത് സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ട ഏഴു പേരും മുസ്ലിംകളായിരുന്നു. നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷിച്ച കേസ് രാജ്യത്ത് ഹിന്ദുത്വ തീവ്രവാദികളുടെ ആദ്യ ഭീകരാക്രമാണിതെന്ന് വിശേഷിപ്പിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ സംശയകരമായി കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കരെയായിരുന്നു മാലെഗാവ് സ്‌ഫോടനക്കേസ് അന്വേഷിച്ചിരുന്നത്. 

കേസുമായി ബന്ധപ്പെട്ട മുസ്ലിം യുവാക്കളെ ആദ്യം പിടികൂടിയിരുന്നെങ്കിലും നിരപരാധികളെന്ന് കണ്ട് വിട്ടയിച്ചിരുന്നു. എടിസ് നടത്തിയ അന്വേഷണത്തിലാണ് സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയിലിരുന്ന പുരോഹിത് രൂപീകരിച്ച അഭിനവ് ഭാരത് എന്ന് ഹിന്ദുത്വ സംഘടനയാണ് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയത്. പുരോഹിതിനെ കൂടാതെ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന സാധ്വി പ്രാജി ഉള്‍പ്പെടെ മറ്റു 16 പ്രതികളാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്. 14 പേര്‍ക്കെതിരെ എടിഎസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2011-ലാണ് അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തത്. 

പുരോഹിതിന് ജാമ്യം അനുവദിച്ചതിനു സമാനമായാണ് നേരത്തെ സ്വാധിക്കും കോടതി ജാമ്യം അനുവദിച്ചത്. ഈ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഒക്ടോബര്‍ 10-ന് കോടതി പരിഗണിക്കാനിരിക്കുകയാണ്. 

Latest News