ന്യൂദല്‍ഹി- ദല്‍ഹി കലാപ കേസുകളില്‍നിന്ന് ബി.ജെ.പി നേതാക്കളെ രക്ഷിക്കാനാണ് ദല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുർജെവാല ആരോപിച്ചു. രാജ്യത്ത് നീതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നവർക്ക് രക്ഷയില്ലെന്നാണ് ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലം മാറ്റം തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജഡ്ജിയെ സ്ഥലംമാറ്റിയതിനു പിന്നലെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്ന ദൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം വരുത്തിയിട്ടുണ്ട്.
പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച് കേസെടുക്കുന്നതിൽ തീരുമാനമെടുക്കാൻ ദൽഹി പോലീസ് കമ്മീഷണറോട് നിർദേശിച്ച ജസ്റ്റിസ് മുരളീധറിന്റെ ബഞ്ചിൽനിന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്കാണ് മാറ്റിയത്.
കപിൽ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, പർവേഷ് വർമ എം.പി, അഭയ് വർമ എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കാത്തതിൽ ജസ്റ്റിസ് മുരളീധർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസെടുക്കാത്തത് തെറ്റായ സന്ദേശം നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസെടുക്കുന്നതിന് എത്രപേർ കൊല്ലപ്പെടുകയും എത്ര വീടുകൾ കത്തി ചാമ്പലാകുകയും വേണമെന്ന് ഒരു ഘട്ടത്തിൽ സോളിസിറ്റർ ജനറലിനോട് ക്ഷുഭിതനായി ജസ്റ്റിസ് മുരളീധർ ചോദിച്ചിരുന്നു.
ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ കക്ഷിചേരാനുള്ള കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ നോട്ടീസയച്ചു.
കേസ് നേരത്തെ പരിഗണിച്ചിരുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരുന്നു. എന്നാൽ, ജഡ്ജിമാരിൽ ഒരാൾ എത്താതിരുന്നതിനെത്തുടർന്ന്ചൊവ്വാഴ്ച ബെഞ്ച് ഇരുന്നില്ല. തുടർന്നാണ് ജസ്റ്റിസ് മുരളീധർ കേസ് കേട്ടത്.എന്നാൽ വൈകീട്ട് ഇറങ്ങിയ കേസ് പട്ടികയിൽ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായബെഞ്ചിലേക്കുതന്നെ മാറ്റുകയായിരുന്നു.