കൊറോണയ്ക്ക് ചികിത്സ, തായ് ഡോക്ടര്‍മാരുടെ കണ്ടുപിടുത്തം

ബാങ്കോക്ക്- കൊറോണ വിതച്ച ഭീതികള്‍ക്കിടയിലും ലോകത്തിന് ഒരു ആശ്വാസ വാര്‍ത്ത. പുതിയ കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് വിജയകരമായി ചികിത്സ നല്‍കിയിരിക്കുന്നത് തായ് ഡോക്ടര്‍മാരാണ്. പനിയുടെയും, എച്ച്‌ഐവിയുടെയും മരുന്നുകള്‍ ഒരുമിച്ച് പ്രയോഗിച്ചാണ് വിജയം കണ്ടതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മരുന്ന് പരീക്ഷിച്ച് 48 മണിക്കൂറില്‍ തന്നെ മികച്ച രീതിയില്‍ രോഗം ഭേദമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാങ്കോക്കിലെ രാജവീഥി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് കൊറോണാവൈറസ് ചികിത്സയില്‍ പുതിയ വഴി പരീക്ഷിച്ചിരിക്കുന്നത്. ഇവരുടെ പരിചരണത്തില്‍ നിരവധി രോഗികളുടെ അവസ്ഥ മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 10 ദിവസം മുന്‍പ് വുഹാനില്‍ നിന്നെത്തി കൊറോണ വൈറസ് പോസിറ്റീവായി കണ്ടെത്തിയ 70 വയസ്സുള്ള ചൈനീസ് സ്ത്രീയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
എച്ച്‌ഐവിയെ നേരിടാന്‍ ഉപയോഗിക്കുന്ന ലോപിനാവിര്‍, റിടോനാവിര്‍ എന്നിവയ്ക്ക് പുറമെ പനിയ്ക്കുള്ള മരുന്നായ ഒസെല്‍ട്ടാമിവിര്‍ വലിയ ഡോസില്‍ ചേര്‍ത്താണ് കൊറോണാവൈറസ് ചികിത്സ നടത്തിയത്. ഇതുകൊണ്ട് രോഗം പൂര്‍ണമയും ഭേദമാകില്ല, പക്ഷെ രോഗിയുടെ അവസ്ഥ വേഗത്തില്‍ മെച്ചപ്പെടുത്താന്‍ കഴിയും. പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ട രോഗിക്ക് ഈ മരുന്ന് കോമ്പിനേഷന്‍ നല്‍കി 48 മണിക്കൂറില്‍ നെഗറ്റീവായി മാറിയിട്ടുണ്ട്. രാജവീഥിയിലെ ശ്വാസകോശ സ്‌പെഷ്യലിസ്റ്റ് ഡോ. ക്രിയാംഗ്‌സ്‌ക അതിപോണ്‍വാനിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ അവസ്ഥ നന്നായി തോന്നുന്നെങ്കിലും ഇതാണോ ശരിയായ ചികിത്സയെന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പഠനം വേണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചൈനയിലെ ഡോക്ടര്‍മാരും ഈ വഴി സ്വീകരിച്ച് തുടങ്ങിയെന്നാണ് തായ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് രണ്ട് രോഗികള്‍ക്ക് ഇത് പ്രയോഗിച്ചപ്പോള്‍ ഒരാള്‍ക്ക് അലര്‍ജി രൂപപ്പെടുകയും, രണ്ടാമത്തെ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്‌തെന്നും ഡോക്ടര്‍ വ്യക്തമാക്കി. തായ്‌ലാന്‍ഡില്‍ 19 കൊറോണ വൈറസ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 9പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

Latest News