ന്യൂദൽഹി- ഇന്ത്യയിൽ വ്യവസായ രീതിയിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി 57 ജീവനക്കാരെ പിരിച്ചുവിട്ടതായി അമേരിക്കൻ വ്യാപാര ഭീമൻ കമ്പനി വാൾമാർട്ട് വ്യക്തമാക്കി. കമ്പനിയുടെ ഗുഡ്ഗാവിലെ ഓഫീസുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ടവരിൽ എട്ടു പേർ മുതിർന്ന ജീവനക്കാരാണ്. കമ്പനിയുടെ ഘടന മാറ്റുന്നതിനും കൂടുതൽ ഫലപ്രദമായി വിപണനം നടത്തുന്നതിനുമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് വാൾമാർട്ട് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ക്രിഷ് അയ്യർ പറഞ്ഞു. ഏപ്രിലിൽ ഇനിയും ജീവനക്കാരെ പിരിച്ചുവിടുമെന്ന വാർത്ത ക്രിഷ് അയ്യർ നിഷേധിച്ചു. ഇന്ത്യൻ മാർക്കറ്റിൽ കടുത്ത മത്സരം നേരിടേണ്ടി വരുന്നത് വാൾമാർട്ടിന്റെ ബിസിനസിനെ കാര്യമായി ബാധിച്ചിരുന്നു. ഇതിന് പുറമെ, അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോണും ശതകോടീശ്വരൻ മുകേഷ് അംബാനിയും ഇന്ത്യയുടെ റീട്ടെയിൽ മേഖലയിലേക്ക് കണ്ണുവെച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ ഇന്റർനെറ്റ് അടക്കമുള്ള സേവനങ്ങൾക്ക് അടിക്കടിയുണ്ടാകുന്ന നിരോധനവും മറ്റും ഓൺലൈൻ അടക്കമുള്ള വ്യാപാരങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതും ജീവനക്കാരെ കുറക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്നും വിലയിരുത്തലുണ്ട്.