കുറ്റകൃത്യങ്ങൾക്കെതിരായ നടപടികളിൽ തങ്ങൾക്ക് സഹായകമാകുമെന്ന് പോലീസ് വകുപ്പുകൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴും അമേരിക്കയിൽ മുഖം തിരിച്ചറിയൽ ടെക്‌നോളജിക്കെതിരെ (ഫേഷ്യൽ റെക്കഗ്നിഷൻ) ജനപ്രതിനിധികളിൽനിന്നും ടെക് ഭീമന്മാരിൽനിന്നും എതിർപ്പ് നേരിടുന്നു.
ചൈനയിൽ നടക്കുന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.എസിൽ പോലീസിന്റെ വീഡിയോ നിരീക്ഷണ സംവിധാനങ്ങൾക്കെതിരെ എതിർപ്പ് തുടരുന്നത്. ചൈനയിൽ ഉയിഗൂർ വംശജരെ നിരീക്ഷിക്കാനും പിടികൂടാനും തെരുവുകളിൽ സ്ഥാപിച്ച ക്യാമറകളും കംപ്യൂട്ടർ ശൃംഖലയുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ പിടിയിലാകുന്നവരെ തടങ്കൽ പാളയങ്ങളിലേക്ക് മാറ്റി പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം.
അമേരിക്കയിൽ ഇതു സംഭവിക്കില്ലെന്ന് അവകാശപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ മുഖം തിരിച്ചറിയൽ ടെക്‌നോളജി റോഡുകളിലും മറ്റും ഉപയോഗിക്കുന്നതിൽ പ്രതിഷേധിക്കുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. വിവിധ നഗരങ്ങളിൽ പോലീസിന്റെ ക്യാമറകൾക്കെതിരെ പ്രതിഷേധം ശക്തമാണ്.
ഒന്നര ലക്ഷത്തിലേറെ വരുന്ന ജനസംഖ്യയിൽ ഭൂരിഭാഗവും ലാറ്റിൻ, കറുത്ത വംശജരായ പടിഞ്ഞാറൻ മസാച്ചുസറ്റ്‌സ് സിറ്റിയായ സ്പ്രിങ്ഫീൽഡിൽ പ്രതിഷേധം ശക്തമാണ്. പോലീസ് അതിക്രമങ്ങൾക്കെതിരായ കേസുകളിൽ ദശലക്ഷക്കണക്കിനു ഡോളർ നഷ്ടപരിഹാരം നൽകേണ്ടിവന്ന പട്ടണമാണിത്. ഫേഷ്യൽ റെക്കഗ്നിഷൻ ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നാണ് സ്പ്രിങ് ഫീൽഡ് പോലീസ് അധികൃതർ വ്യക്തമാക്കുന്നതെങ്കിലും ഭാവിയിലും സർക്കാർ അങ്ങനെ ചിന്തിക്കുന്നത് ഒഴിവാക്കാനുള്ള നീക്കത്തിലാണ് ഇവിടത്തെ ജനപ്രതിനിധികൾ. പോലീസ് ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ വീണ്ടും അത് വംശീയ വിവേചനത്തിനും അതിക്രമങ്ങൾക്കും കാരണമാകുമെന്നാണ് സ്പ്രിങ്ഫീൽഡ് സിറ്റി കൗൺസിലർ ഒർലാൻഡോ റോമോസ് പറയുന്നത്.