ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും, സ്ത്യപ്രതിജ്ഞ നാളെ; ഇടക്കാല സ്പീക്കറായി ബിജെപി നേതാവ് കാളിദാസ്

മുംബൈ- സര്‍ക്കാര്‍ രൂപീകരിച്ച് മൂന്ന് ദിവസത്തിനു ശേഷം ബിജെപി സര്‍ക്കാര്‍ പിരിച്ചു വിട്ടതോടെ മഹാരാഷ്ട്രയില്‍ ശിവ സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേദിയൊരുങ്ങി. സേനാ തലവന്‍ ഉദ്ധവ് താക്കറെയെ സംയുക്ത സഭാ നേതാവായി സഖ്യം ഉടന്‍ തെരഞ്ഞെടുക്കും. മഹാ വികാസ് അഘാഡി എന്ന പേരിലുള്ള പുതിയ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ ഇന്ന് വൈകീട്ട് ഏഴിന് കാണും. സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഉടന്‍ നടത്താനുള്ള നീക്കങ്ങളാണ് നടന്നു വരുന്നത്. ഇതു നാളെ നടന്നേക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയൊടൊപ്പം എന്‍സിപിയുടേയും കോണ്‍ഗ്രസിന്റെ രണ്ടു മുതിര്‍ന്ന നേതാക്കള്‍ ഉപമുഖ്യമന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്‌തേക്കും.

അതിനിടെ ബിജെപി നേതാവ് കാളിദാസ് കൊലംബ്കറെ ഇടക്കാല സ്പീക്കറായി ഗവര്‍ണര്‍ നിയമിച്ചു. മുതിര്‍ന്ന ശിവ സേനാ നേതാവായിരുന്നു കാളിദാസ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയില്‍ ചേരുകയും ചെയ്ത നേതാവാണ്. 

ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ ശേഷം ഇന്ന് രാജിവെച്ച എന്‍സിപി നേതാവ് അജിത് പവാര്‍ തിരികെ മഹാ സഖ്യത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ഉപമുഖ്യമന്ത്രിമാരായി ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകള്‍ എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹദ്, കോണ്‍ഗ്രസ് നേതാവ് ബാലസാഹബ് തൊറാട്ട് എന്നിവരുടേതാണ്. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ തൊറാട്ട് സംസ്ഥാന കോണ്‍ഗ്രസ് അംഗവും കര്‍ഷക, സഹകരണ പ്രസ്ഥാനങ്ങളുടെ നേതാവ് കൂടിയാണ്. നേരത്തെ ഉയര്‍ന്ന് കേട്ടിരുന്ന മുന്‍ മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവരുടെ പേരുകള്‍ ഇപ്പോള്‍ കേള്‍ക്കുന്നില്ല. എന്‍സിപിയുടെ അവ്ഹദ് മറാത്തിയല്ലാത്ത ഒബിസി നേതാവാണ്. അതേസമയം അജിത് പവാര്‍ ഉപമുഖ്യമന്ത്രി ആകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

Latest News