ന്യൂദല്‍ഹി- കോയമ്പത്തൂരില്‍ പത്ത് വയസ്സായ പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്യുകയും പെണ്‍കുട്ടിയെയും സഹോദരനെയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ റദ്ദാക്കിയ വധശിക്ഷ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. വിധി പ്രസ്താവിച്ച ബെഞ്ചിലെ ഒരു ജഡ്ജി വധശിക്ഷയെ എതിര്‍ത്തെന്ന പേരില്‍ ഭൂരിപക്ഷ ബെഞ്ചിന്റെ ഉത്തരവ് നടപ്പിലാക്കാവുന്നതല്ല എന്ന വാദവും കോടതി തള്ളി. കേസില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരേ പ്രതി മനോഹരന് സമര്‍പ്പിച്ച പുനഃപരിശോധന ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.
2010ലെ കോയമ്പത്തൂര്‍ കേസില്‍ വധശിക്ഷ വിധിച്ചതിനെതിരേ മനോഹരന് നല്കിയ ഹരജിയില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ രോഹിന്‍ടണ്‍ നരിമാനും സൂര്യ കാന്തും വധശിക്ഷ ശരിവെച്ചപ്പോള്‍ ജസ്റ്റീസ് സഞ്ജീവ് ഖന്ന വധശിക്ഷ റദ്ദാക്കി ജീവപര്യന്തം ശിക്ഷ ഏര്‍പ്പെടുത്തണമെന്നു വിധിയെഴുതി. ഇതു ചൂണ്ടിക്കാട്ടിയ മനോഹരന് വധശിക്ഷ നടപ്പിലാക്കാനാവില്ലെന്നും ഭിന്ന വിധിയുടെ അടിസ്ഥാനത്തില്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, ഭിന്നവിധിയുടെ പേരില്‍ പ്രതി ദയയ്ക്ക് അര്ഹനല്ലെന്നു കോടതി വ്യക്തമാക്കി. സമൂഹത്തെ ആകമാനം ബാധിക്കുന്ന ഹീന കുറ്റകൃത്യമാണ് നടന്നത്. ഇക്കാര്യം ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കൂടാതെ, കേസ് ഞെട്ടിക്കുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധി ഭൂരിപക്ഷ ബെഞ്ച് ശരിവെച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.