തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപുകള്‍ വൈകാതെ വിപണിയിലെത്തും. കെല്‍ട്രോണും ആഗോള ചിപ് നിര്‍മാണ കമ്പനിയായ ഇന്റലും അടക്കമുള്ള ഏതാനും സംരംഭങ്ങള്‍ കൈകോര്‍ത്താണ് കേരളത്തില്‍ നിന്നും കൊക്കോണിക്‌സ് എന്ന പുതിയ ബ്രാന്‍ഡില്‍ ലാപ്‌ടോപുകള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. മൂന്ന് മോഡലുകളില്‍ നാലു നിറങ്ങളിലായി ജനുവരിയില്‍ കൊക്കോണിക്‌സ് ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തും. മണ്‍വിളയില്‍ പ്രവര്‍ത്തിച്ചിരുന്നു കെല്‍ട്രോണിന്റെ പഴയ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് നിര്‍മാണ ശാലയിലാണ് കൊക്കോണിക്‌സ് ലാപ്‌ടോപുകള്‍ നിര്‍മ്മിക്കുന്നത്. യുഎസ്ടി ഗ്ലോബല്‍, സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആക്‌സിലറോണ്‍, കെഎസ്‌ഐഡിസി എന്നീ സ്ഥാപനങ്ങളും ഈ സംരഭത്തില്‍ പങ്കാളികളാണ്.
ഇതു സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസറ്റ് ചെയ്ത കുറിപ്പ്:
മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിക്കഴിഞ്ഞു. കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ് ആയ കൊക്കോണിക്സ് ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്. "ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ് മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക", എന്നാണ് കേരളത്തിന്‍റെ ഈ പരീക്ഷണത്തെ ഇന്‍റെലിന്‍റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്.
ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്‌പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ് കേന്ദ്രികരിക്കുന്നത്, പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.
മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് അടുത്ത ജനുവരിയോടെ വിപണിയിൽ എത്തും