കശ്മീര്‍ പ്രസ്താവന: ആക്ടിവിസ്റ്റ് ഷെഹ്‌ലക്കെതിരെ രാജ്യദ്രോഹക്കുറ്റം

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്തവനയുടെ പേരില്‍ കശ്മീരി ആക്ടിവിസ്റ്റ് ഡോ. ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ദല്‍ഹി പോലീസിലെ പ്രത്യേക സെല്ലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 124എ, 153എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ സൈന്യം കശ്മീരിലെ വീടുകളില്‍നിന്ന് യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നുവെന്നും വീടുകളില്‍ അനധികൃതമായി പരിശോധന നടത്തുന്നുവെന്നും ആളുകളെ പീഡിപ്പിക്കുകയാണെന്നും ഷെഹ്‌ല റാഷിദ് കഴിഞ്ഞ മാസം  18ന് ആരോപിച്ചിരുന്നു.
ബി.ജെ.പിയുടെ അജണ്ട നടപ്പാക്കാന്‍ കശമീരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്നാണ് അവര്‍ കുറ്റപ്പെടുത്തിയത്. ആരോപണങ്ങള്‍ സൈന്യം തള്ളിയിരുന്നു.

എന്നാല്‍ ആരോപണങ്ങളില്‍ ഉറച്ചുനിന്ന് ഷെഹ് ല സൈന്യം ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ നല്‍കാന്‍ തയാറാണെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍നിന്ന് പിഎച്ച്.ഡി നേടിയ ഗവേഷകയാണ് ഷെഹ് ല റാഷിദ്.

 

 

Latest News