മോഹൻലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാൻ നിയമക്കുരുക്കിൽ. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോൺ ചാൾസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണത്. സെപ്റ്റംബർ 20 ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇതോടെ നീട്ടി.
താൻ സരവെടി എന്ന പേരിൽ എഴുതിയ കഥ മോഷ്ടിച്ചാണ് കെ.വി. ആനന്ദ് കാപ്പൻ ഒരുക്കിയതെന്നാണ് ജോൺ ചാൾസ് ഹരജിയിൽ പറയുന്നത്. ചിത്രത്തിലെ സംഭാഷണങ്ങളിൽ പലതും തന്റെ തിരക്കഥയിലേത് പോലെ തന്നെയാണെന്നും അദ്ദേഹം പറയുന്നു. 2017 ജനുവരിയിൽ സംവിധായകൻ കെ.വി. ആനന്ദിന് താൻ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ട്. എന്നാൽ ഇതേപ്പറ്റി പിന്നീട് കെ.വി. ആനന്ദിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. രണ്ടു വർഷത്തിന് ശേഷം കാപ്പാന്റെ ടീസർ കണ്ടപ്പോഴാണ് തന്റെ തിരക്കഥയാണെന്ന് മനസ്സിലാവുന്നതെന്നും ജോൺ ചാൾസ് ഹരജിയിൽ പറയുന്നു.
എന്നാൽ സംവിധായകൻ കെ.വി. ആനന്ദും നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസും ആരോപണങ്ങൾ നിഷേധിച്ചു. ഹരജി പരിഗണനക്കെടുത്ത ഹൈക്കോടതി കൂടുതൽ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ നാലിലേക്ക് മാറ്റി.