Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബാബ്‌രി കേസ്: രേഖകള്‍ കളവു പോയെന്ന് നിര്‍മോഹി അഖാര; ചീഫ് ജസ്റ്റിസ് ക്ഷുഭിതനായി

ന്യൂദല്‍ഹി- ബാബ്‌രി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ അവകാശം സംബന്ധിച്ച കേസില്‍ രണ്ടാം ദിവസം വാദം കേട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ക്ഷുഭിതനായി.
ബാബ്‌രി മസ്ജിദ് ഭൂമി തങ്ങളുടെ കൈവശമുണ്ടായിരുന്നുവെന്നതിന് റവന്യൂ രേഖകളോ മറ്റു തെളിവുകളോ ഹാജരാക്കാനാവാതെ നിര്‍മോഹി അഖാര കൈമലര്‍ത്തിയതാണ് ചീഫ് ജസ്റ്റിസിനെ ക്ഷുഭിതനാക്കിയത്.  
സ്ഥലത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശമാണ് ആദ്യം തീരുമാനിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 1982 ല്‍ നടന്ന കവര്‍ച്ചയില്‍ തെളിവുകളെല്ലാം നഷ്ടപ്പെട്ടുവെന്നായിരുന്നു അഖാരയുടെ മറുപടി. മുന്നൊരുക്കമില്ലാതെയാണ് കേസ് വാദം കേള്‍ക്കലിനെത്തിയിരിക്കുന്നതെന്നും ഇത് നിര്‍ത്തിവെച്ച് അടുത്ത കക്ഷിയുടെ കേസ് പരിഗണിക്കുകയാണെന്നും തുടര്‍ന്ന് കോടതി അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ ജെയിന്‍ ആണ് നിര്‍മോഹി അഖാരക്ക് വേണ്ടി ഹാജരായത്. 2.77 ഏക്കര്‍ സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലും നടത്തിപ്പിലുമാണെന്നും 1934 മുതല്‍ മുസ്്‌ലിംകള്‍ക്ക് ഇവിടെ പ്രവേശനമില്ലെന്നും വാദം കേള്‍ക്കലിന്റെ ആദ്യ ദിവസം ജെയിന്‍ വാദിച്ചിരുന്നു. അതിന്റെ തെളിവുകളാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ തെളിവുകള്‍ 1982 ല്‍ നഷ്ടപ്പെട്ടുപോയെന്ന് ബോധിപ്പിച്ച ജെയിന്‍  ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അഭ്യര്‍ഥിച്ചു.
ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.എ.  നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
തുടര്‍ന്ന് രാംലല്ല സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്ന നടപടി സുപ്രീം കോടതി ആരംഭിച്ചു. മുതിര്‍ന്ന അഭിഭാഷന്‍ കെ പരാശരനാണ് രാംലല്ലയ്ക്ക് വേണ്ടി ഹാജരായത്. രേഖാമൂലമുള്ള തെളിവുകള്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞതിനാല്‍ രാമന്‍ ഇതേ സ്ഥലത്താണ് ജനിച്ചതെന്ന് തെളിയിക്കാന്‍ പ്രയാസമാണെന്നായിരുന്നു പരാശരന്റെ മറുപടി. എന്നാല്‍ അയോധ്യയിലെ ഈ സ്ഥലമാണ് രാമന്റെ ജന്മസ്ഥലമെന്ന ഭക്തരുടെ ദൃഢവിശ്വാസം അതിന് മതിയായ തെളിവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇതിന് മറുപടിയായി, മുമ്പ് പ്രവാചകന്റെയോ അല്ലെങ്കില്‍ ദൈവത്തിന്റെയോ ജന്മസ്ഥലം സംബന്ധിച്ച് ഏതെങ്കിലും കോടതിക്കു മുന്നില്‍ കേസ് വന്നിട്ടുണ്ടോ എന്ന് ജസ്റ്റിസ് ബോബ്‌ഡെ അന്വേഷിച്ചു. ഇക്കാര്യം പരിശോധിച്ച് മറുപടി പറയാമെന്ന് പരാശരന്‍ പ്രതികരിച്ചു.

 

Latest News