ബംഗളുരു - ജെ.ഡി.എസ് എംഎൽഎമാരും കോൺഗ്രസ് എംഎൽഎമാരും കർണാടകയിൽ രാജി വയ്ക്കാനൊരുങ്ങുന്നു. ഉച്ചയ്ക്ക് കർണാടക നിയമസഭാ സ്പീക്കർ രമേശ് കുമാറിന്റെ ഓഫീസിലെത്തിയ ഇവർ ഉടൻ രാജി സമർപ്പിക്കുമെന്നാണ് സൂചനകൾ.
കർണാടക ജെ.ഡി.എസ്- കോൺഗ്രസ് ഭരണ സഖ്യത്തിലെ നിരവധി എംഎൽഎമാർ രാജി സമർപ്പിക്കാൻ തയ്യാറാണെന്നാണ് രാഷ്ട്രീയ ഊഹാപോഹങ്ങൾ. രാജിനീക്കം ഭരണ സഖ്യത്തിലെ നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിയമസഭാംഗങ്ങൾ വിധാൻ സൗധയിലെത്തിയ വാർത്തയറിഞ്ഞ് കർണാടകപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവുവും മുൻ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയും തിരക്കിട്ട് ചർച്ച നടത്തുകയാണ്.
ജൂലൈ 12 ന് ആരംഭിക്കാനിരിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ഭരണ സഖ്യത്തിലെ എം.എൽ.എ മാരെ വശീകരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പുതിയ രാജി എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
സഖ്യ സർക്കാറിന്റെ കരുത്ത് ഇപ്പോൾ 119 ആണ്. കോൺഗ്രസിൻറെ 79 എംഎൽഎമാരും ജെ.ഡി.എസിൻറെ 37 എംഎൽഎ മാരും ബി.എസ്.പിയുടെ 1 എംഎൽഎ മാരുമടങ്ങിയതാണ് സഖ്യം. രണ്ട് സ്വതന്ത്ര എംഎൽഎമാരായ രണബെന്നൂരിൽ നിന്നുള്ള ആർ ശങ്കർ, മുൽബഗൽ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള എച്ച്. നാഗേഷ് എന്നിവരും സഖ്യത്തെ പിന്തുണയ്ക്കുന്നു. അതേസമയം, 105 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. നിയമസഭയിലെ ഭൂരിപക്ഷ മാർക്ക് 113 ആണ്.