Sorry, you need to enable JavaScript to visit this website.

വാട്സാപ്പിൽ അശ്ലീല വീഡിയോകളുടെ അതിപ്രസരം; നിയമ ഭേദഗതി വേണമെന്ന് സൈബർ വിദഗ്ദർ 

ന്യൂദൽഹി - വാട്സാപ്പിലൂടെ പ്രചരിക്കുന്ന അശ്ളീല വീഡിയോകൾ നിയന്ത്രിക്കാൻ നിയമ ഭേദഗതി വരുത്തണമെന്ന് സൈബർ നിയമ വിദഗ്ദർ. വിനോദ ആപ്പുകളിലൂടെയാണ് വാട്സാപ്പിലെക്ക് ഇത്തരം വീഡിയോകൾ എത്തുന്നത്. 

വിനോദ ആപ്പുകളിൽ ഇപ്പോൾ താരം ഷോർട്ട് വീഡിയോ ആപുകളാണ്. ടിക് ടോക്കിനു പുറമെ ലൈകീ, വിഗോ വീഡിയോ തുടങ്ങിയ ആപ്പുകൾക്ക് ഇന്ത്യയിൽ പ്രചാരമേറുന്നതിനൊപ്പം ഇവയിൽ കടന്നു കൂടിയ ചൈനീസ് അശ്ലീല വീഡിയോകളും വ്യാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 

ഏതു ആപ്പിൽ വരുന്ന വീഡിയോകളും അവസാനം എത്തിപ്പെടുന്നത് വാട്സാപ്പിലാണ്. ടിക് ടോക് പോലുള്ള ആപ്പുകളിൽ 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ലെങ്കിലും ഇതിലെല്ലാമുള്ള അശ്ലീല വീഡിയോകൾ അവസാനമെത്തുന്നത് വാട്സാപ്പിലാണ്. വാട്സാപ്പിന് 300 ദശ ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ഇത്തരം വീഡിയോകൾ വ്യാപകമാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 

നിയമ ഭേദഗതി വരുത്തുകയാണ് ഏക പരിഹാരമാർഗമെന്നാണ് രാജ്യത്തെ പ്രശസ്ത സൈബർ നിയമ വിദഗ്ധനും സുപ്രീം കോടതി അഭിഭാഷകനുമായ പവൻ ദുഗ്ഗൽ പറയുന്നത്. 

ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 ലെ സെക്ഷൻ 67 പ്രകാരം, ഇലക്ട്രോണിക്പ്ര മാധ്യമങ്ങളിലൂടെ പ്രത്യേക താല്പര്യ പ്രകാരമുള്ളതോ ഭോഗാസക്തിയുണ്ടാക്കുന്നതോ അല്ലെങ്കിൽ അതിന്റെ ഫലം മനസ്സുകളെ ദുഷിപ്പിക്കുന്ന വിധത്തിലുള്ളതോ മോശം രീതിയിൽ സ്വാധീനിക്കുന്നതോ ആയ പ്രക്ഷേപങ്ങൾ കുറ്റകരമാണ്.പക്ഷെ ഇത് എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന ചെറിയ കുറ്റമായാണ് കണക്കാക്കിയിരിക്കുന്നത്. 

ഇത്തരം വീഡിയോകൾ റെകോർഡ് ചെയ്യാനും പ്രചരിപ്പിക്കാനും ആപ്പുകൾ അനുവദിക്കുന്നതിനാണ് സർക്കാർ തടയിടേണ്ടത് എന്ന് ദുഗ്ഗൽ ചൂണ്ടിക്കാട്ടി. 2000 ലെ ഇന്ത്യൻ ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിൽ ഭേദഗതി വരുത്തുകയല്ലാതെ മറ്റു വഴികളില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അഞ്ച് മുതൽ ഏഴ് വർഷം വരെ തടവും ടെക് കമ്പനികൾക്ക് 20-30 ലക്ഷം രൂപ പിഴയും കിട്ടുന്ന വിധത്തിൽ വേണം നിയമനിർമാണം നടത്തേണ്ടത്- ദുഗ്ഗൽ വ്യക്തമാക്കി.

Latest News