രണ്ട് മാസം വെന്റിലേറ്ററില്‍; കുഞ്ഞിനെ സമ്മാനിച്ച ശേഷം കത്രീന യാത്രയായി

ലിസ്ബണ്‍- മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് 56 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ യുവതി അത്ഭുത ബാലന് ജന്മം നല്‍കിയ ശേഷം യാത്രയായി. വഞ്ചി തുഴയലില്‍ അന്തരാഷ്ട്ര സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള കത്രീന സെക്വീറ (26)ക്ക് കഴിഞ്ഞ ഡിസംബറിലാണ് മസ്തിഷ്‌ക ഭരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. കടുത്ത ആസ്ത്മ ബാധിച്ചായിരുന്നു 19 ആഴ്ച ഗര്‍ഭിണിയായിരുന്ന കത്രീനയെ ആശുപത്രിയിലെത്തിച്ചത്.

പോര്‍ച്ചുഗലില്‍ ഇത് രണ്ടാം തവണയാണ് മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീ കുഞ്ഞിനു ജന്മം നല്‍കുന്നത്.
ശ്വസനനില വഷളായി വരുന്നതിനിടയില്‍ പ്രതീക്ഷിച്ചതിലും ഒരു ദിവസം മുമ്പാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. സാല്‍വദോര്‍ എന്ന പേരു നല്‍കിയ കുഞ്ഞ് തനിക്ക് അത്ഭുത ബാലനാണെന്ന് പിതാവ് ബ്രൂണോ സാപോളോ പറഞ്ഞു. ആവശ്യമായ തൂക്കവും ആരോഗ്യവുമുള്ള കുഞ്ഞിനെ മൂന്നാഴ്ച ആശുപത്രിയില്‍ തന്നെ നിരീക്ഷിക്കും.
പോര്‍ച്ചുഗല്‍ അവയവദാന നിയമത്തനു കീഴില്‍ അസധാരാണ കേസായാണ് കത്രീനയുടെ ഗര്‍ഭം നിലനിര്‍ത്താന്‍ തീരുമാനിച്ചത്. കുഞ്ഞിന്റെ പിതാവിന്റേയും ബന്ധുക്കളുടേയും സമ്മതത്തോടെയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ആശുപത്രിയിലെ എത്തിക്ക്‌സ് കമ്മിറ്റി മേധാവി ഫിലിപ്പ് അല്‍മെയ്ഡ പറഞ്ഞു.

 

Latest News