ന്യുദല്‍ഹി- ഡല്‍ഹി അമൃത് വിഹാറിലെ ഒരു വാടക വീട്ടില്‍ മനുഷ്യന്റെ കൈ കുഴിച്ചു മൂടിയ നിലയില്‍ വീട്ടുടമ കണ്ടെത്തിയ സംഭവം ചുരുളഴിച്ചത് ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ദാരുണ കൊലപാതകം. വീട്ടിലെ മുറിയിലെ തറയില്‍ അസാധാരണ അറ്റക്കുറ്റപ്പണി ശ്രദ്ധയില്‍പ്പെട്ട വീട്ടുടമ ഇതു പരിശോധിച്ചപ്പോള്‍ ഒരു കൈ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് താമസക്കാരനായ 63-കാരന്‍ രാജേഷിനെ ഭാര്യ 38-കാരി സുനിത കൊലപ്പെടുത്തിയ കഥ പുറത്തായത്. കൊലപ്പെടുത്തിയ ശേഷം രാജേഷിന്റെ മൃതദേഹം എട്ടു കഷണങ്ങളാക്കി വെട്ടിനുറുക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. ഒരു കൈ ആണ് പ്രതി കിടപ്പുമുറിയില്‍ കുഴിച്ചിട്ടത്. വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 14-നാണ് രാജേഷിനു സുനിത കൊന്നത്. തുടര്‍ന്ന് രാജേഷിനെ പൊടുന്നനെ കാണാതായെന്ന് സുനിത പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. രാജേഷിനെ കാണാതായെന്നാണ് സമീപ വാസികളും വിശ്വസിച്ചിരുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വാടക വീടിന്റെ ഉടമ സംശയത്തെ തുടര്‍ന്ന് ഇവരുടെ മുറി പരിശോധിച്ചത്. പോലീസെത്തി സുനിതയെ പിടികൂടി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എല്ലാ ശരീരഭാഗങ്ങളും കണ്ടെടുത്തു. നേരത്തെ പോലീസിന് അഴുക്കു ചാലില്‍ നിന്ന് മനുഷ്യന്റെ തല ലഭിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പോലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇത് രാജേഷിന്റെ തലയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം ലോക പ്രണയ ദിനത്തിലാണ് കൊലപാതകം നടന്നത്. സുനിതയ്ക്ക് ഒരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന രാജേഷ് സംശയിച്ചിരുന്നു. ഇതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ ഒരു വര്‍ഷത്തിലേറെയായി തര്‍ക്കം നിലനിന്നിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സന്ദര്‍ശിക്കാനെത്തിയ തന്റെ മാതാവിനെ ദൂരൂഹമായി കാണായതിനു പിന്നില്‍ സുനിതയാണെന്നും രാജേഷ് ആരോപിച്ചിരുന്നു. ഇതാണ് രാജേഷിനെ കൊല്ലാന്‍ സുനിതയെ പ്രേരിപ്പിച്ചത്. കൊല നടത്തുന്നതിനു മുമ്പ് പ്രതി ആസൂത്രണവും മുന്നൊരുക്കങ്ങളും നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ടിവിയിലെ ക്രൈം ഷോകള്‍ സ്ഥിരമായി കണ്ടിരുന്നു.
കൊല നടന്ന ദിവസം പ്രായപൂര്‍ത്തിയാകാത്ത മകനെ അയല്‍വീട്ടിലേക്ക് പറഞ്ഞയച്ച് വൈകി തിരിച്ചു വന്നാല്‍ മതിയെന്ന് സുനിത പറഞ്ഞിരുന്നു. ശേഷം ഭര്‍ത്താവ് രാജേഷിനെ വീട്ടില്‍ ഒറ്റയ്ക്കാകി മയക്കു മരുന്ന് കലര്‍ത്തിയ പാനീയം നല്‍കുകയായിരുന്നു. ഉറക്കത്തിലായ രാജേഷിനെ സുനിത കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗുകളില്‍ നിറച്ചു. ഏതാനും ശരീരഭാഗങ്ങള്‍ കിടപ്പുമുറിയില്‍ കുഴികുത്തി അവിടെ തന്നെ മൂടി. ബാക്കി മറ്റിടങ്ങളില്‍ കുഴിച്ചു മൂടുകയും അഴുക്കുചാലില്‍ തള്ളുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞാണ് രാജേഷിനെ കാണാനില്ലെന്ന് പ്രതി പോലീസില്‍ പരാതി നല്‍കിയത്.