Sorry, you need to enable JavaScript to visit this website.

ടിക് ടോക് വിഡിയോയുടെ പേരില്‍ കൊലപാതകവും അറസ്റ്റും

ചെന്നൈ- തമിഴ്‌നാട്ടില്‍ ജാതി സംഘര്‍ഷത്തിനു കാരണമായ ടിക് ടോക് വിഡിയോയിലെ യുവാവ് കൂട്ടുകാരനെ കൊലപ്പെടുത്തി. 31 കാരനായ വെങ്കട്ടരാമനാണ് സുഹൃത്ത് ശിവയെ (28) കൊലപ്പെടുത്തിയത്.
ഇരുവരും ചേര്‍ന്ന് കീഴാള സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ ടിക് ടോകില്‍ ഷെയര്‍ ചെയ്തിരുന്നു. തിരുവള്ളൂര്‍ ജില്ലയിലെ ഇവരുടെ ഗ്രാമമായ തലമ്പേട് ഗ്രാമത്തില്‍ ഇത് അധസ്ഥിത വിഭാഗക്കാരുടെ പ്രതിഷേധത്തിന് കാരണമായി. വെങ്കട്ടരാമന്റെ വീടിനു മുന്നില്‍ പ്രകടനം നടത്തിയവര്‍ ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. രണ്ടു പേരും ഒളിവില്‍ പോയതിനു പിന്നാലെ ചോദ്യം ചെയ്യാനായി വെങ്കട്ടരാമന്റെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിഡിയോ പോസ്റ്റ് ചെയ്തതിനെ ചൊല്ലി വെങ്കട്ടരാമനും ശിവയും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് തിരുത്താനി പോലീസ് സ്‌റ്റേഷനില്‍ ഹാജരായ വെങ്കട്ടരാമനെ അറസ്റ്റ് ചെയ്തുവെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
ടിക് ടോക് ആപ്പ് ഇതാദ്യമായല്ല തമിഴ്‌നാട്ടില്‍ വിവാദത്തിലേക്കും അറസ്റ്റിലേക്കും നയിക്കുന്നത്. പോലീസ് സ്‌റ്റേഷനു മുന്നില്‍ ഉലാത്തുന്ന വിഡിയോ പോസ്റ്റ് ചെയ്ത 19 കാരനെ ഈ മാസം ഒമ്പതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനുമുമ്പ് പോലീസ് ജീപ്പ് ഉള്‍പ്പെടുത്തി വിഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച രണ്ടു പേര്‍ സേലത്ത് വെച്ച് പിടിയിലായിരുന്നു.
ടിക് ടോക് നിരോധിക്കാന്‍ ആലോചിക്കുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ ഈ മാസാദ്യം വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ആപ്പ് നിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മന്ത്രി എം. മണികണ്ഠയാണ് നിയമസഭയെ അറിയിച്ചത്. ടിക് ടോക് ആപ്പ് ഇന്ത്യന്‍ സംസ്‌കാരത്തിനു തന്നെ വെല്ലുവിളിയാണെന്ന് നാഗപട്ടണം എം.എല്‍.എ തമീം അന്‍സാരി പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ മറുപടി.

 

 

Latest News